സുഹൃത്ത് ബലാത്സംഗം ചെയ്തെന്ന വ്യാജപരാതി നൽകിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എംസി ജോസഫൈൻ. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് യുവതി സുഹൃത്തിനെതിരെ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണം വ്യാജമാണെന്നു തെളിഞ്ഞു. പുരുഷന്മാർക്കെതിരെ കള്ളപ്പരാതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് എംസി ജോസഫൈൻ കൂട്ടിച്ചേർത്തു.
അമ്മയുടെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി അവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. മദ്യപാനം നിർത്താനുള്ള ചികിത്സയ്ക്കാണ് യുവാവ് അവിടെ എത്തിയത്. പരിചയം പിന്നീട് തർക്കങ്ങൾക്ക് വഴിവെക്കുകയും യുവതി വനിത കമ്മീഷനിൽ പരാതി നൽകുകയുമായിരുന്നു.
മുമ്പ് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് പണം നൽകാൻ തയ്യാറായില്ല. ഇതെ തുടർന്നാണ് യുവതി വ്യാജ പീഡന പരാതി നൽകിയിരിക്കുന്നത്. യാതൊരു ഗൗരവവുമില്ലാത്ത ഇത്തരം പരാതികൾ പ്രോൽസാഹിപ്പിക്കരുതെന്നും കമ്മീഷൻ പറഞ്ഞു. ഇത്തരം പരാതികൾ ചിലപ്പോഴെങ്കിലും വരുന്നുണ്ട്. കമ്മീഷനെ ദുരുപയോഗിക്കുന്നത് ശരിയല്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക