തിരുവനന്തപുരം: ജീവിതയാദനകൾ ആത്മവിശ്വാസത്തോടെ നീന്തിക്കടന്ന ഉദയകുമാർ നേടിയത് മത്സരപരീക്ഷകളിലെ മികച്ച ജയം. കുടുംബഭാരവും കടബാധ്യതയും ചുമലിലേറ്റി തഴവ കൊട്ടാരത്തിൻവിള വീട്ടിൽ ഉദയകുമാർ ചെയ്യാത്ത ജോലികളില്ല.
മൈക്കാട് പണിക്കു പോയി, ചുമട്ടു തൊഴിലാളിയായി, ടാക്സി കാർ ഓടിച്ചു, സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയി, മാർക്കറ്റിംഗ് ജോലി ചെയ്തു… അതിനിടയിലും പഠിക്കാനും പരീക്ഷകൾക്ക് ഉറക്കമിളച്ചു പഠിക്കാനും മറന്നില്ല. പി.എസ്.സിയുടെ 15 പരീക്ഷകളുടെ റാങ്ക് ലിസ്റ്റിലുള്ള ഉദയകുമാർ ഇപ്പോൾ തൃശൂർ പൊലീസ് അക്കാഡമിയിൽ സബ് ഇൻസ്പെക്ടർ പരിശീലനത്തിലാണ്.
തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഉദയകുമാറിന്റെ വീട്. കഷ്ടപ്പാടുകളിൽ തളരാതെ പോരാടി വിജയം നേടിയ ഉദയകുമാർ ഇപ്പോൾ നാട്ടിലെ ചെറുപ്പക്കാരുടെ താരം! അടുത്തിടെയാണ് ജന്മനാട് ഉദയകുമാറിന് ഒരു സ്വീകരണമൊരുക്കിയത്.
പ്ലസ് ടു കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ദുരിത വഴികളിലൂടെ ഉദയകുമാറിന്റെ യാത്ര. ഒരു പണിയും മോശമായി കണ്ടില്ല. ദുരഭിമാനം അശേഷമില്ലാതെ എല്ലാം അവസരങ്ങളായി സ്വീകരിച്ചു. ജോലികൾ മാറിമാറി ചെയ്യുമ്പോഴും പഠനം തുടർന്നു. ബി.കോം പാസായി.
ഇരുട്ടിനൊടുവിൽ വെളിച്ചം വരുമെന്ന പ്രതീക്ഷ കൈവിടാതെ പണിയെടുത്ത് പഠിച്ച ഉദയകുമാറിന് ആദ്യം കിട്ടിയത് അഗ്നിശമന സേനയിൽ ഫയർമാൻ ജോലി. അതിനിടെയായിരുന്നു 45-ാം റാങ്കോടെ എസ്. ഐ സെലക്ഷൻ. എക്സൈസ് ഇൻസ്പെക്ടർ ലിസ്റ്റിൽ 41-ാം റാങ്കും ആംഡ് എസ്.ഐ ലിസ്റ്രിൽ 42-ാം റാങ്കും അസിസ്റ്രന്റ് ജയിലർ ലിസ്റ്റിൽ 48-ാം റാങ്കുമുണ്ട് ഉദയകുമാറിന്.
അച്ഛൻ വിജയകുമാറും അമ്മ ഉഷയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം ഉദയനാണ്. ബികോം പഠനത്തിനൊപ്പം പാത്രക്കടയിൽ ഉദയൻ ജോലി ചെയ്തത് 50 രൂപ ദിവസക്കൂലിക്ക്. ബി.കോം കഴിഞ്ഞ് ഒരു പൊടിമില്ലിൽ 7500 രൂപ മാസശമ്പളത്തിൽ ചുമട്ടു ജോലി.
പിന്നെ, സ്വകാര്യ കമ്പനിയിൽ മാർക്കറ്രിംഗ് ജോലി. ഒറീസയിലെ ഒരു കമ്പനിയിൽ അക്കൗണ്ടിംഗ് ജോലി കിട്ടിയപ്പോൾ അവിടേക്ക്. മലേറിയ പിടിപെട്ടതോടെ നാട്ടിൽ തിരിച്ചെത്തി ഡ്രൈവിംഗ് പഠിച്ച് ടാക്സി ഡ്രൈവർ ആയി ഓട്ടം തുടങ്ങി.
വിനോദ് എന്ന സുഹൃത്താണ് പി.എസ്.സി പരീക്ഷയ്ക്കു തയ്യാറെടുക്കാൻ ഉദയകുമാറിന് പ്രേരണയായത്. ഒരു മുറി വാടകയ്ക്കെടുത്ത് കൂട്ടുകാർക്കൊപ്പം അവിടെ തങ്ങിയായിരുന്നു പഠനം. അതിന്റെ മധുരഫലം നുകരുകയാണിപ്പോൾ ഉദയൻ എന്ന ഉദയകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക