വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.
തുടക്കം മുതൽ തന്നെ വികെ പ്രശാന്തിന്റെ പേരാണ് ഉയർന്നുകേട്ടത്. നായർ വോട്ടുകൾക്ക് വളരെയധികം പ്രധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ വികെ പ്രശാന്തിന്റെ പേര് ശില സാമുധായിക സമവാക്യങ്ങൾക്ക് യോജിക്കാത്തതാണെന്ന തരത്തിൽ നിഗമനങ്ങൾ വന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആധിപത്യം നേടുകയും സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെയാണ് മണ്ഡലം പിടിക്കാൻ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയായി വികെ പ്രശാന്തിനെ മുന്നണി രംഗത്തിറക്കിയിരിക്കുന്നത്.
പ്രളയകാലത്ത് മേയർ വികെ പ്രശാന്ത് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിട്ട മലപ്പുറം, വയനാട് എന്നീ പ്രദേശങ്ങളിലേക്ക് വികെ പ്രശാന്തിന്റെ നേതൃത്വത്തിൽ നിരവധി ലോഡ് അവശ്യവസ്തുക്കളാണ് പുറപ്പെട്ടത്.
അതിന് മുമ്പും, വളരെ ചുരുങ്ങിയ ഭൂരിപക്ഷം മാത്രമുള്ള നഗരസഭയെ ഭരണം കൈവിടാതെ മുന്നോട്ടുകൊണ്ടുപോകാൻ വികെ പ്രശാന്ത് നടത്തിയ പ്രവർത്തനങ്ങളും മികവുമെല്ലാം കണക്കിലെടുത്താണ് അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയായി നിർണയിച്ചത്.
വി കെ പ്രശാന്തിലൂടെ മണ്ഡലത്തിൽ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധ്യമെന്നാണ് ഇടതുമുന്നണിയും കരുതുന്നത്. വെള്ളിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കുകയാണ് ഇടത് മുന്നണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക