കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ സര്‍ക്കാരിന് സാമ്പത്തികമായും ബാധ്യതയായി. സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരം ബില്‍ഡര്‍മാരില്‍നിന്ന് ഈടാക്കാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതത്ര എളുപ്പമാകില്ല. 54 അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവയിലെ തുകയെത്രയെന്ന് വെളിവായിട്ടില്ല.
ഫ്ളാറ്റ് ഉടമകള്‍ക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 350-ഓളം ഫ്ളാറ്റുടമകളുണ്ട്. 25 ലക്ഷം വീതം നല്കാന് 90 കോടിയോളം രൂപ മുടക്കണം. ഇതുകൂടാതെ പൊളിക്കലിനും കുടിയൊഴിപ്പിക്കലിനുമുള്ള ചെലവ് വേറെ. കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുക അന്തിമമായി തീരുമാനിക്കാത്തതിനാല്‍ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 30 കോടിയെന്നാണ് ആദ്യം കണക്കാക്കിയിരുന്നത്.
തിരുത്തല്‍ ഹര്‍ജിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഫ്ളാറ്റുടമകള്‍. എന്നാല്‍, ഇതിന് വിദൂരസാധ്യത മാത്രമാണുള്ളതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവര്‍ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്.
ഒഴിപ്പിക്കലിനു മുമ്പ് ഫ്ളാറ്റുടമകളുമായി നേരിട്ട് സംസാരിക്കില്ലെന്ന് പൊളിക്കലിന് ചുമതലയുള്ള ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ഷെഡ്യൂള്‍ കൃത്യമായി പാലിച്ചാല്‍പോലും കൃത്യസമയത്ത് പൊളിക്കല്‍ തീരില്ലെന്നിരിക്കെ ഒന്നും വൈകിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
തുല്യമായ നിലവാരത്തിലുള്ള താമസ സൗകര്യവും അഡ്വാന്‍സായി 25 ലക്ഷവും നല്കിയാല് ഇറങ്ങാമെന്നാണ് വെള്ളിയാഴ്ച വൈകീട്ടെത്തിയ സ്ഥലം എം.എല്‍.എ. എം. സ്വരാജിനോട് വിവിധ ഫ്ലാറ്റുകളിലെ താമസക്കാര്‍ പറഞ്ഞത്. ജനറേറ്ററും ടാങ്കര്‍ ലോറിയില്‍ കൊണ്ടുവരുന്ന കുടിവെള്ളവും ഉപയോഗിച്ച് അധികദിവസം തുടരാന്‍ കഴിയില്ലെന്ന് ഇവര്‍ സമ്മതിക്കുന്നു.
അതേസമയം നഷ്ടപരിഹാരം നല്‍കണമെന്ന വിധി ഇവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക