മുംബൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ശശി തരൂരിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സപ്രസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.
‘ഞാന്‍ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അതില്‍ ഒരു സംശയവും വേണ്ട.’
2016ലെ നിയസമഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ശ്രീശാന്ത് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കനത്ത പരാജയമേറ്റുവാങ്ങി മൂന്നാം സ്ഥാനത്താണ് ശ്രീശാന്ത് എത്തിയത്.മൂന്നാമതെത്തിയ ശ്രീ ശാന്തിന് 34764വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയ ശ്രീശാന്ത്, ശശി തരൂരിനെ സന്ദര്‍ശിച്ചിരുന്നു.
ഇതിനെതിരെ ബിജെപിയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ തിരുത്തലുമായി ശ്രീശാന്ത് രംഗത്തെത്തി. താനിപ്പോളും ബിജെപിയാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച തരൂരിന് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ തിരുത്ത്.
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ശ്രീശാന്ത് തുറന്നു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക