ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ മേള പ്രമാണിയായി നടന് ജയറാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8.50ന് ശിവേലി എഴുന്നള്ളിപ്പിനാണ് 147 കലാകാരന്മാർ ജയറാമിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം കൊട്ടിക്കയറിയത്.
ക്ഷേത്രത്തിലെ പവിഴമല്ലിത്തറയ്ക്കു മുന്നില്‍ (ദേവിയെ ആദ്യം കണ്ട സ്ഥലമെന്ന് ഐതിഹ്യം) ആറാം തവണയാണ് ജയറാം മേളം തീര്‍ക്കുന്നത്. പഞ്ചാരിയുടെ ഒന്നാം കാലമായ പതി കാലത്തിന് ജയറാം തുടക്കമിട്ടു. ജയറാമിനടുത്തായി ചോറ്റാനിക്കര സത്യന് നാരായണ മാരാര്‍, ആനിക്കാട്ട് കൃഷ്ണകുമാര്‍ മാരാര്‍, ആനിക്കാട്ട് ഗോപകുമാര്‍ തുടങ്ങി 15 വാദ്യക്കാര്‍ അണിചേര്‍ന്നു.
വലം തലയില്‍ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണിയന്‍മാരാര്‍, തിരുവാങ്കുളം സതീശന്മാരാര്, ചോറ്റാനിക്കര അനു, പുതിയകാവ് ശരത് എന്നിവരടക്കം 36 പേര്. ഇലത്താളത്തിന് ചോറ്റാനിക്കര സുനില്‍കുമാര്‍, ചോറ്റാനിക്കര വേണു ഗോപാല്മാരാര്, പറവൂര്‍ സോമന്, ചോറ്റാനിക്കര രാജു ബാഹുലേയമാരാര്‍, രവിപുരം ജയന് വാര്യര്‍ മാരാര്‍ എന്നിവര്‍ക്കൊപ്പം 42 പേര് നിരന്നു.
കൊമ്ബ് വാദ്യത്തിന് മച്ചാട് ഹരിദാസ്, വെന്നിമല രാജേഷ്മാരാര്‍, ഉദയനാപുരം ഷിബു എന്നിവരുള്‍പ്പെടെ 26 പേരും കുഴല്‍വാദ്യത്തിന് പെരുവനം സതീശന്, ചേര്‍ത്തല ബാബു എന്നിവരടക്കം 28 കലാകാരന്മാരുമാണ് അണിനിരന്നത്. അഞ്ചാം കാലം കൊട്ടിക്കയറിയതോടെ പഞ്ചാരിയിലെ അഞ്ച് കാലങ്ങളിലായുള്ള 96 അക്ഷരകാലങ്ങളും പൂര്‍ത്തിയാക്കി പവിഴമല്ലിത്തറയില്‍ മേളം അവസാനിച്ചു.
തിങ്കളാഴ്ച മഹാനവമിദിനത്തില്‍ രാവിലെ പഞ്ചരത്ന കീര്‍ത്തനാലാപനം, പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം, എഴുന്നള്ളിപ്പ്, സംഗീതോത്സവം, രാത്രി കലാപരിപാടികള്‍ എന്നിവയുണ്ട്. ചൊവ്വാഴ്ച സരസ്വതി പൂജ, പൂജയെടുപ്പ് എന്നിവയ്ക്കുശേഷം 8.30ന് വിദ്യാരംഭം കുറിച്ച് കുട്ടികളെ എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക