മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്ക് ഇന്നു കൈമാറും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് രണ്ട് കമ്പനികളെയാണ് സാങ്കേതിക സമിതി തെരഞ്ഞെടുത്തത്. ഇന്നു ചേരുന്ന മരട് നഗരസഭ സാങ്കേതിക സമിതിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കുന്നതോടെ ഫ്ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും.
മുന്‍ പരിചയത്തിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മുംബൈയിലെ എഡിഫൈസ് എന്‍ജിനിയറിംഗ്, കോയമ്പത്തൂരിലെ വിജയാ സ്റ്റീല്‍സ് എന്നീ കമ്പനികളെ ശരത് സര്‍വാതേയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി തെരഞ്ഞെടുത്തത്.
ഈ രണ്ടു കമ്പനികളും സാങ്കേതിക വൈദഗ്ധ്യം ഏറെയുള്ളവയാണെന്നും ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സബ് കളക്ടര്‍ പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഒരു വീടിനു പോലും കേടുപാട് സംഭവിക്കില്ലെന്ന് ശരത് സര്‍വാതേയും വ്യക്തമാക്കി.
ഫ്ളാറ്റുകള്‍ ജില്ലാ ഭരണകൂടം നഗരസഭയ്ക്ക് കൈമാറിയെന്നും ഫ്ളാറ്റുകളില്‍ നിന്ന് മുഴുവന്‍ സാധനങ്ങളും താമസക്കാര്‍ മാറ്റിയെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ തയാറാക്കി നല്‍കണം. കമ്പനി പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പായി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.
പരിസര വാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളോ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമോ പരമാവധി ഒഴിവാക്കും വിധമായിരിക്കും കെട്ടിടങ്ങളുടെ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തും.
പൊളിക്കല്‍ തുടങ്ങുന്നതിനു മുമ്പുതന്നെ നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കു രേഖാമൂലമുള്ള അറിയിപ്പു നല്‍കും. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക