അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാലും യുഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ്. അതിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും രണ്ടാം സ്ഥാനക്കാരായത് ബിജെപിയാണ്.
പരസ്യ പ്രചരണം തീരാനുള്ള സമയ പരിധിയിലേക്ക് അടുക്കുമ്പോൾ അഞ്ചിടത്തും പോരാട്ടം പൊടിപാറുകയാണ്. പാലായിലെ അട്ടിമറി ജയമാണ് ഇടതു മുന്നണിയുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നത്. വിവാദ വിഷയങ്ങൾ തൊടാതെയാണ് ഇടത് പ്രചരണം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയ തരംഗം സംസ്ഥാനത്ത് തുടരുന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ശബരിമല മുതൽ മാർക്ക് ദാനം വരെ യുഡിഎഫ് പ്രചരണ വിഷയമാക്കിയിട്ടുണ്ട്. എൻഎസ്എസിന്റെ പരസ്യ പിന്തുണയും ഇത്തവണ യുഡിഎഫിനാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിലുണ്ടായ വൻ വർധനവാണ് ബിജെപിയുടെ പിൻബലം. വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ശബരിമല സജീവ വിഷയമല്ലെന്നത് ബിജെപിക്ക് തിരിച്ചടിയാണ്.
കലാശ ക്കൊട്ടിലേക്കടുക്കവേ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുക്കുകയാണ് മുന്നണികൾ. പതിവിൽ കവിഞ്ഞ വീറും വാശിയുമാണ് ഉപതെരഞ്ഞെടുപ്പുകൾക്ക്.
പാലാ നഷ്ട്ടപ്പെട്ട സ്ഥിതിക്ക് കയ്യിലുള്ള ബാക്കി സീറ്റുകൾ നിലനിർത്താനുള്ള പോരാട്ടമാണ് യു ഡി എഫിന്, എൽ ഡി എഫിനാകട്ടെ കയ്യിലുള്ള അരൂർ നഷ്ടപ്പെടാതെ നോക്കുന്നതോടൊപ്പം കോൺഗ്രസ് സീറ്റുകളിൽ ഒന്നെങ്കിലും പിടിച്ചെടുക്കാനുള്ള പോരാട്ടമാണ്.
ബി.ജെ.പിക്ക് പാലായിലെ വോട്ടുചോർച്ചയുടെ നാണക്കേട് മറയ്ക്കാനും മുന്നണിക്ക് കേരളത്തിൽ സാധ്യത ഉണ്ടെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനുമുള്ള പോരാട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക