മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. 42-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. ബാക്രബയൽ സ്വദേശിനി നബീസയെ അറസ്റ്റ് ചെയ്തു. ഇവർ യുഡിഎഫ് പ്രവർത്തകയാണെന്ന് ആക്ഷേപമുണ്ട്. നബീസയ്ക്കെതിരെ ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സംഭവം ഇങ്ങനെയാണ്; നബീസ എന്ന 40 കാരി മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നു. ബിഎൽഒ നൽകിയ സ്ലിപ്പിന് പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ നൽകിയ വോട്ടര്‍ സ്ലിപ്പുമായാണ് നബീസ പോളിങ് ബൂത്തിൽ പ്രവേശിച്ചത്. ഇതോടെ വോട്ടര്‍പട്ടികയിൽ പേരുള്ള നബീസ അല്ല ഇതെന്ന് ഒരു പാര്‍ട്ടിയുടെ ബൂത്ത് ഏജൻ്റ് പറയുന്നു. വോട്ട് ചെയ്യാൻ എത്തിയ നബീസ മുൻപ് ഇവിടുത്തെ വോട്ടറായിരുന്നു, എന്നാൽ ഇവരുടെ വിവാഹം കഴിഞ്ഞതോടെ ബൂത്ത് മാറി. മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് ബൂത്തിൽ എത്തിയിരിക്കുന്നതെന്നും ഏജൻ്റ് പരാതി ഉന്നയിച്ചു. ഈ പരാതി ശരിയാണോയെന്നു പ്രിസൈഡിങ് ഓഫീസര്‍ പരിശോധിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ പോലീസിനെ വിവരം അറിയിച്ചത്.
പോലീസിൽ നിന്നും പ്രിസൈഡിങ് ഓഫീസറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കള്ളവോട്ടിനുള്ള ശ്രമമാണ് നടന്നതെന്നു ജില്ലാ കളക്ടറും അറിയിച്ചു. അതേസമയം നബീസയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതേപേരിലുള്ള മറ്റൊരു നബീസയ്ക്ക് 42-ാം ബൂത്തിൽ വോട്ടുണ്ട്. എന്നാൽ ഇവര്‍ ഇതുവരെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം 42-ാം ബൂത്തിൽ കള്ളവോട്ടിനുള്ള ശ്രമമല്ല നടന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നബീസയെ കസ്റ്റഡിയിൽ എടുത്തത് അനാവശ്യമായി. ഒരു വീട്ടിൽ രണ്ട് നബീസമാര്‍ ഉള്ളതിനാൽ സ്ലിപ്പ് മാറിയതാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം കൂടാതെ എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്.
എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്.
ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.
ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക