കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീം ജി തിങ്കളാഴ്ച നിരത്തിലിറങ്ങും. രാവിലെ എട്ടിന് എം.എല്‍.എ മാരെ നിമയസഭാ മന്ദരിത്തിലേക്ക് എത്തിച്ചാണ് ആദ്യയാത്ര. എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഫ്ലാഗ്ഓഫ് ചെയ്യും. മന്ത്രിമാരായ ഇ പി ജയരാജന്, എ കെ ശശീന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണോദ്ഘാടനം ചെയ്ത് നാല് മാസത്തിനകമാണ് ഇ ഓട്ടോ നിരത്തിലിറങ്ങൂന്നത്. ജൂണിലായിരുന്നു നിര്‍മാണത്തിന് കേന്ദ്രാനുമതി ലഭിച്ചത്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് നിര്‍മാണം. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനാവും കേരളം സാക്ഷ്യം വഹിക്കുക.
2.8 ലക്ഷം രൂപയാണ് ഇ ഓട്ടോയുടെ വില. സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും. പലിശരഹിതവായ്പയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കുക. ഈ മാസം നൂറ് എണ്ണവും അടുത്ത മാര്‍ച്ചിനകം 1000 ഓട്ടോകളും ലഭ്യമാക്കും.
നിലവില്‍ കെഎഎല്‍ വഴിയായിരിക്കും വില്‍പ്പന. തുടര്‍ന്ന് ഡീലര്‍ഷിപ് വഴി ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും.
കിലോമീറ്ററിന് ചെലവ് 50 പൈസ
ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന കേരള നീംജി കാഴ്ചയില്‍ സാധാരണ ഓട്ടോ പോലെയാണ്. എന്നാല്‍, സാധാരണ ഓട്ടോയില്‍ ഒരുകിലോമീറ്റര്‍ പിന്നിടാന്‍ രണ്ട് രൂപ ചെലവാകുമ്പോള്‍ ഇ ഓട്ടോയുടെ ചെലവ് വെറും 50 പൈസ മാത്രമാണ്. സംരക്ഷണചെലവും കുറവ്.
ഏകദേശം നാലു മണിക്കൂര്‍കൊണ്ട് വീട്ടില്‍ നിന്നുതന്നെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കും. ഗാര്‍ഹികവൈദ്യുതി നിരക്ക് മാത്രമേ ഈടാക്കുകയുമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക