മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട് ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓടിത്തുടങ്ങിയ ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെ സര്‍വീസ് നടത്തിയ 21 ദിവസത്തെ കണക്കാണിത്.
റെയില്‍വേയുടെ ഉപകമ്പനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്(ഐ.ആര്.സി.ടി.സി.) ആണ് തേജസ് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.
ശരാശരി 80-85 ശതമാനം സീറ്റുകള്‍ നിറഞ്ഞാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ആറുദിവസമോടുന്ന തീവണ്ടിക്ക് ദിവസം ശരാശരിവരുമാനം 17.50 ലക്ഷം രൂപയാണ്; ചെലവ് 14 ലക്ഷവും. 21 ദിവസം സര്‍വീസിന് ചെലവായത് മൂന്നുകോടി രൂപയാണ്. തീവണ്ടി വൈകിയാല്‍ നഷ്ടപരിഹാരം, മികച്ച ഭക്ഷണം, 25 ലക്ഷം രൂപയുടെവരെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് തേജസിലെ യാത്രക്കാര്‍ക്ക് ഐ.ആര്.സി.ടി.സി. വാഗ്ദാനംചെയ്യുന്നത്.
കേരളത്തിലേതടക്കം 150 സ്വകാര്യതീവണ്ടിസര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന് ഊര്‍ജംപകരുന്നതാണ് ആദ്യ സര്വീസിനുലഭിച്ച മികച്ചപ്രതികരണം. രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ-അഹമ്മദാബാദ് പാതയില്‍ ഈമാസം സര്‍വീസ് തുടങ്ങാനിരിക്കുകയാണ്.
ലോകോത്തര നിലവാരമുള്ള 50 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 ട്രെയിനുകള്‍ ഓടിക്കാനും അവസരമൊരുക്കുന്നതിന് റെയില്‍വേ തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് തേജസ് എക്സ്പ്രസ്.
മികച്ച നിലവാരത്തിലുള്ള കോച്ചുകളാണു തേജസ് ട്രെയിനിലേത്. സിസിടിവി, എല്‍ഇഡി ടിവി, ബയോ ടോയ്ലറ്റ്, റീഡിങ് പോയിന്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യമാണ്. കുടിവെള്ളവും നല്‍കുന്നുണ്ട്
ലഖ്നൗ-ഡല്‍ഹി റൂട്ടിനു പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. തല്‍ക്കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇളവ് ഉള്‍പ്പെടെയുള്ള യാത്രാസൗജന്യങ്ങളൊന്നും ആഡംബര ട്രെയിനായ തേജസിലില്ല.
ശതാബ്ദി എക്സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്സ്പ്രസ് ലഖ്നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും.
3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്. മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ ട്രെയ്നില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക