ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് നിരക്കില്‍ വരുത്തിയ വന്‍വര്‍ധന പിന്‍വലിച്ച് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ.എന്‍.യു.). സമരം മൂന്നാംദിവസത്തേക്കു കടന്നതോടെയാണു ഫീസ് വര്‍ധന പിന്‍വലിക്കാനുള്ള നീക്കം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കാനുള്ള പദ്ധതിയും ജെ.എന്‍.യു. ഭരണസമിതി മുന്നോട്ടുവച്ചിട്ടുണ്ട്. വിദ്യാഭ്യാസ സെക്രട്ടറി എസ്. സുബ്രഹ്മണ്യം ട്വിറ്ററിലൂടെ അറിയിച്ചതാണിക്കാര്യം.
ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിന് കാരണമാക്കിയത് കുത്തനെ കൂട്ടിയ ഹോസ്റ്റല്‍ ഫീസും ഡ്രെസ് കോഡ് അടക്കമുള്ള ഹോസ്റ്റല്‍ പെരുമാറ്റച്ചട്ടങ്ങളിലെ കടുത്ത നിയന്ത്രണവും.
വാര്‍ഷിക വരുമാനം 1.44 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്നിന്നുള്ളവരാണു ജെ.എന്‍.യുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 40 ശതമാനമെന്നാണു വിദ്യാര്‍ഥി സംഘടനകളുടെ കണക്ക്. സാധാരണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 2,000 രൂപയാണു സ്കോളര്‍ഷിപ്പ്. എം.ഫില്‍, പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം 5,000 രൂപയും. ഈ സാഹചര്യത്തില്‍ തുടര്‍പഠനം പ്രതിസന്ധിയിലാകുമെന്നാണു വിദ്യാര്‍ഥികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക