ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർത്ഥി സുചാരിത മൊഹന്തി. ഒഡിഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ സുചാരിത മൊഹന്തി ആണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണമില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്.
ചെലവ് ചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും പൊതു ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചിട്ടും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും സുചാരിത പറഞ്ഞു. ബിജെപിയുടെ പിനാകി മിശ്രയോട് 2014 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സുചാരിത പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ദുർബലരായ സ്ഥാനാർത്ഥികൾക്കാണ് അവസരം നൽകിയിരിക്കുന്നത് എന്ന് ആരോപിച്ച അവർ ബിജെഡിയും ബിജെപിയും പണക്കൊഴുപ്പിന്റെ പ്രദർശനം നടത്തുകയാണെന്നും അപ്രകാരം മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും പാർട്ടി തനിക്ക് ഫണ്ട് നിഷേധിക്കുകയാണ് മൊഹന്തി ആരോപണം ഉന്നയിച്ചു.
താൻ ആഗ്രഹിക്കുന്നത് ആളുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണമാണ് എന്ന് പറഞ്ഞ മൊഹന്തി പണമില്ലാത്തതിനാൽ തനിക്ക് അതിനുപോലും സാധിക്കാത്ത അവസ്ഥയാണ് എന്നും പറഞ്ഞു. കോൺഗ്രസ് പാർട്ടി ഇതിന് ഉത്തരവാദിയല്ല എന്ന് പറഞ്ഞ അവർ ബിജെപി സർക്കാർ പാർട്ടിയെ മുട്ടുകുത്തിച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഫണ്ട് അനുവദിക്കാത്തതിനാൽ പ്രചാരണം ബുദ്ധിമുട്ടിയിൽ ആയിരിക്കുകയാണ് എന്നും അതുകൊണ്ട് താൻ മത്സരരംഗത്ത് നിന്നും പിൻവാങ്ങുകയാണ് എന്നും കെസി വേണുഗോപാലിന് മെയ് മൂന്നിന് നൽകിയ കത്തിൽ മൊഹന്തി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒഡിഷയിൽ മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിൽ ആണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക