നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ഇന്ന് (20) മുതല്‍ ആരംഭിക്കും. ഇതോടെ മാർച്ച്മാസം 28 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകളുണ്ടാകില്ല. 16 മണിക്കൂര്‍ മാത്രമായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്താനിരിക്കുന്നത്.
10 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന റണ്‍വേ നവീകരണമാണിപ്പോള്‍ നടക്കാന്‍ പോകുന്നത്. 1999ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തിലെ റണ്‍വേ 2009ല്‍ ഇത്തരത്തില്‍ നവീകരിച്ചിരുന്നു. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. ടാക്സിവേ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സര്‍വീസിനു സജ്ജമാക്കും.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനസമയം 24 മണിക്കൂറില്‍ നിന്ന് 16 മണിക്കൂര്‍ ആയി ചുരുങ്ങുന്നതു മൂലമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിയാല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇന്‍ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പും, രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുന്‍പും ചെക്ക് ഇന്ചെയ്യാം.
സുരക്ഷാ പരിശോധനയ്ക്ക് നിലവിൽ 950 സിഐഎസ്എഫ് ഉദ്യോഗസ്ഥരാണുള്ളത്. വിമാനത്താവളത്തിന് നേരത്തേ അനുവദിച്ചതില്‍ ബാക്കിയുള്ള 400 പേരും അടുത്ത ദിവസങ്ങളിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളും ഡ്യൂട്ടി സമയം പുനഃക്രമീകരിച്ച് ഉദ്യോഗസ്ഥരെ കൂടുതല്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക