കൊച്ചി: ഹൃദ്രോഗത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സാച്ചെലവും മമ്മൂട്ടി ഏറ്റെടുത്തു.
ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും പണില്ലാത്തതിനാല്‍ മരുന്നുകള്‍ പോലും മുടങ്ങിയ അവസ്ഥയിലായിരുന്നു.
തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയ നടത്താനുളള എല്ലാ സൗകര്യവും ചെലവും മമ്മൂട്ടി വഹിക്കുമെന്ന് ആന്റോ ജോസഫ് കുടുംബാംഗങ്ങളെ അറിയിച്ചു.
കണ്ണമാലിയിലെ നാല് സെന്റ് ഭൂമിയില്‍ രണ്ട് മക്കളും കൊച്ചുമക്കളുമായി വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു മോളി. രണ്ട് വര്‍ഷത്തിലധികമായി ഹൃദ്രോഗം മൂലമുളള വേദന ഉളളിലൊതുക്കിയായിരുന്നു ഈ പഴയ ചവിട്ടുനാടകക്കാരി മലയാളികളെ ചിരിപ്പിച്ചിരുന്നത്. രണ്ട് മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയില്‍ വച്ചുണ്ടായ അസ്വസ്ഥത മോളിയെ കിടപ്പുരോഗിയാക്കി മാറ്റി.
ഇനിയും അടിയന്തര ചികിത്സ നടത്തിയില്ലെങ്കില്‍ ജീവന് പോലും ആപത്താണെന്ന് ഡോക്ടര്‍മാര്‍ പലതവണ മുന്നറിയിപ്പ് നല്കി. ഇതോടെ വീട്ടിലെ ഒറ്റമുറിയില്‍ നിസ്സഹായതയില്‍ കഴിയുകയായിരുന്നു നടി.
മോളി കണ്ണമാലിയ്ക്ക് വേണ്ടി സഹായാഭ്യര്‍ഥനയുമായി നടന് ബിനീഷ് ബാസ്റ്റിനും എത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് മോളിയുടെ ദയനീയ അവസ്ഥയെ കുറിച്ച് ബിനീഷ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക