ന്യൂഡൽഹി: ഉത്തർപദേശിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനം.
വയനാട് എംപിയായ രാഹുൽ ഗാന്ധി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. റായ്ബറേലിയിലും അമേഠിയിലും മത്സരിക്കണമെന്ന് കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഇരുവരോടും നിർദ്ദേശിച്ചിരുന്നു. ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബി ജെ പി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.
2004 മുതൽ 2014 വരെ മൂന്ന് തവണ അമേഠിയിയെ പ്രതിനിധീകരിച്ച് വിജയിച്ച രാഹുൽ 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അതേവർഷം വയനാട്ടിൽ കൂടി മത്സരിച്ച രാഹുൽ വയനാട്ടിൽ വിജയിച്ചു. സോണിയ ഗാന്ധിയാണ് റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2004 മുതൽ 2019 വരെ റായ്ബറേലിയിൽ നിന്ന് വിജയിച്ച സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ സീറ്റിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക.മെയ് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.രണ്ടിനോ മൂന്നിനോ ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക