കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനസർവീസിനുകൂടി സാധ്യത. നിലവിൽ ചൊവ്വാഴ്ച മൂന്ന് സർവീസും മറ്റു ദിവസങ്ങളിൽ രണ്ട് സർവീസുമാണ് ഈ റൂട്ടിലുള്ളത്. ഗോ എയറാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പുതുതായി സർവീസ് നടത്താനൊരുങ്ങുന്നത്.
കമ്പനി പുതുതായി വാങ്ങുന്ന വിമാനങ്ങളിലൊന്ന് കണ്ണൂരിലെത്തിച്ച് തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും സർവീസ് തുടങ്ങാനാണ് പദ്ധതി. രാവിലെ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കും അവിടെനിന്ന് തിരികെയെത്തിയ ശേഷം ഡൽഹിയിൽ പോയി മടങ്ങി കണ്ണൂരിലെത്തുകയും ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരിക്കുക. ഇതിന് അനുമതി ലഭിച്ചെങ്കിലും വിമാനം എത്താത്തതിനാലാണ് സർവീസ് തുടങ്ങാൻ വൈകുന്നത്.
https://youtu.be/DiG-9FhmvL4
തിരുവനന്തപുരത്തേക്ക് ഇപ്പോൾ ഇൻഡിഗോയുടെ ചെറുവിമാനങ്ങളാണുള്ളത്. 72 സീറ്റ് മാത്രമായതിനാൽ വൻ തിരക്കും വൻ നിരക്കുമാണ്. തിരുവനന്തപുരത്തേക്ക് രാവിലെ 9.50-നും രാത്രി 8.55-നുമാണ് സർവീസ്. അവിടെനിന്നുള്ള വിമാനം ഉച്ചയ്ക്ക് 12.55-നും രാത്രി 8.35-നും കണ്ണൂരിലെത്തും. ചൊവ്വാഴ്ച മാത്രം കണ്ണൂരിൽനിന്ന് ഉച്ചയ്ക്ക് 1.15 -ന് അങ്ങോട്ടേക്ക് സർവീസുണ്ട്. അത് തിരിച്ചെത്തുന്നത് വൈകുന്നേരം 4.30-നാണ്.
ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമുള്ള ഓരോ സർവീസ് ഗോ എയർ ഒഴിവാക്കിയത് ആ റൂട്ടുകളിൽ വലിയ പ്രശ്നമായിട്ടുണ്ട്. 180 സീറ്റുള്ള ഗോ എയർ സർവീസ് ഇല്ലാതായതോടെ മറ്റ് സർവീസുകളുടെ ടിക്കറ്റ് നിരക്ക് വൻ തോതിൽ വർധിച്ചു. ഏറ്റവും തിരക്കുള്ള ബെംഗളൂരു റൂട്ടിൽ രണ്ട് സർവീസ് ഉണ്ടായിരുന്നതിൽ ഒന്നാണ് ഗോ എയർ തത്കാലത്തേക്ക് നിർത്തിയത്. ബെംഗളൂരുവിൽനിന്ന് രാവിലെ 7.40-നുള്ള സർവീസ് ഉച്ചയ്ക്കത്തേക്ക് മാറ്റിയതും യാത്രക്കാർക്ക് പ്രയാസമായി.
സൗദിയിലെ ദമാമിലേക്ക് സർവീസ് തുടങ്ങുന്നതിനാൽ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാലാണ് മൂന്ന് ആഭ്യന്തര സർവീസ് നിർത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഡിസംബർ 19-ന് ദമാം സർവീസ് തുടങ്ങുമെന്ന് അറിയിപ്പ് വരികയും ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തതാണ്. എന്നാൽ, സൗദി സർക്കാരിൽനിന്നുള്ള അനുമതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനാൽ പിന്നീട് ടിക്കറ്റ് ബുക്കിങ് നിർത്തി. എന്നാൽ, പ്രശ്നങ്ങൾ തീർന്നെന്നും 19-നുതന്നെ ദമാമിലേക്ക് സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗോ എയർ അധികൃതർ അറിയിച്ചതായി കിയാൽ എം.ഡി. വി.തുളസീദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക