കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യനിരക്ക് കുറയുന്നു. ദേശീയതലത്തില്‍ കേരളം ഒന്നില്‍നിന്ന് അഞ്ചാം സ്ഥാനത്തേക്കിറങ്ങി. എന്നാല്‍, ഇതിനിടയിലും ആശങ്ക പരത്തി യുവാക്കളില്‍ ആത്മഹത്യനിരക്ക് കൂടുന്നതായും ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2003ല്‍ ലക്ഷത്തില്‍ 28.9 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ 2017 ഓടെ ഇത് 22.5 ആയി കുറഞ്ഞു.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയാണ് ആത്മഹത്യയില്‍ മുന്നില്‍. 2017ലെ കണക്ക് അനുസരിച്ച് 1252 പേര് സ്വയം തലസ്ഥാന ജില്ലയില്‍ ജീവനൊടുക്കി. കൊല്ലം (824) രണ്ടാം സ്ഥാനത്തും തൃശൂര്‍ (794) മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിലെ നഗരങ്ങളിലെ കണക്ക് അനുസരിച്ച് കൊല്ലം ആത്മഹത്യയില്‍ അഞ്ചാം സ്ഥാനത്താണ്. ചെന്നൈ, ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങള്‍ ഒന്നുമുതല്‍ നാലുവരെ സ്ഥാനങ്ങളില്‍.
കുടുംബ പ്രശ്നങ്ങളാണ് പ്രധാനമായും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് നിഗമനം. 60 ശതമാനം ഇങ്ങനെ മരണം വരിക്കുന്നു. 20 ശതമാനം പേര് മാനസിക കാരണങ്ങളാലും. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ആത്മഹത്യ 20 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്കുകള്‍. ലഹരിയുടെ അമിത ഉപയോഗമാണ് ഇത്തരക്കാരെ കൂടുതലായി ആത്മഹത്യയില്‍ എത്തിക്കുന്നത്.
കേരളത്തിലെ ആത്മഹത്യകള്‍ കുറയുന്നതിന് കൂട്ടായ ശ്രമങ്ങള്‍ കാരണമായതായി ഡോ. പി.എന്‍. സുരേഷ് കുമാര്‍ മാധ്യമത്തോട് പറഞ്ഞു. മെഡിക്കല്‍ എജുക്കേഷന്‍ കീഴിലുള്ള ക്രൈസിസ്, തണല്‍, മൈത്രി, സജ്ജീവനി പോലുള്ള പ്രതിരോധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും മതസ്ഥാപനങ്ങള്‍, അയല്പക്ക വേദി, കുടുംബശ്രീ തുടങ്ങിയവയുടെ ഇടപെടലുകളും ജനങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍ സഹായകമാതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക