പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ മൗവിലും സംഘർഷം. പ്രതിഷേധക്കാര്‍ 15 വാഹനങ്ങള്‍ക്ക് തീവച്ചു. ലാത്തിചാര്‍ജും കണ്ണീര് വാതക പ്രയോഗവും നടത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. പോലീസ് വാഹനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്.
പോലീസിനുനേരെ കല്ലേറുമുണ്ടായി. മൗവിലെ ദക്ഷിണ്‍ടോല പ്രദേശത്താണ് അക്രമ സംഭവങ്ങളുണ്ടായത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി വ്യക്തമാക്കി.
ജില്ലയില്‍ നേരത്തെതന്നെ 144 പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക