ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് സ്വകാര്യ ബസ്സുടമകള്‍. കേരളത്തില്‍ അഞ്ചുകൊല്ലത്തിനിടെ നിര്‍ത്തിയത് നാലായിരത്തോളം ബസുകള്‍. നാറ്റ്പാക്കിന്റെ (നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) റിപ്പോര്‍ട്ടാണ് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.
ഒരു ബസിന് ദിവസം ഏറ്റവും ചുരുങ്ങിയത് 1500 രൂപ നഷ്ടം വരുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു ചൂണ്ടിക്കാട്ടി. രണ്ടുലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്.
ബസ്സുടമ സംഘടനകളുടെ കണക്കുപ്രകാരം 2002-ല്‍ 36,000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. 2014-ലെ നാറ്റ്പാക് റിപ്പോര്‍ട്ടുപ്രകാരം ഇത് 24,000 ആയി. 2018-ല്‍ 19,145-ഉം.
കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ ഒട്ടേറെ സര്‍വീസുകള്‍ നിര്‍ത്തിയതായും പലരും ബസ് പെര്‍മിറ്റുകള്‍ കൈമാറിയെന്നും മോട്ടോര്‍വാഹന അധികൃതര്‍ പറയുന്നു.
ഒരു സ്വകാര്യബസില്‍നിന്ന് വര്‍ഷം സര്‍ക്കാരിന് മോട്ടോര്‍വാഹന നികുതിയായി മാത്രം 120,000 രൂപ ലഭിക്കും. വാഹനഘടകങ്ങളില്നിന്ന് ലഭിക്കുന്ന ജി.എസ്.ടി.കൂടി ചേർക്കുമ്പോൾ സര്‍ക്കാരിന് വര്‍ഷംതോറും അഞ്ഞൂറുകോടിയിലേറെ രൂപ നല്കുന്ന വ്യവസായമാണ് തകരുന്നത്. നഷ്ടംപെരുകിയതോടെ ബസ് വാങ്ങാനും ആളില്ലാതായി.
പലയിടത്തും രണ്ടും മൂന്നും തൊഴിലാളികള്‍ ചേര്‍ന്ന് ബസ് നടത്തുന്നു. ദിവസവും പെട്രോള്‍പമ്പിലും സ്പെയര്‍പാര്‍ട്സ് കടകളിലും ടയര്കടകളിലുമെല്ലാം കടംപറഞ്ഞാണ് ഓരോ സര്‍വീസും നടത്തുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതാവ് പി. മുഹമ്മദ് പറയുന്നു.
സ്വകാര്യബസ്സുടമകളുടെ ഈ പ്രതിസന്ധി വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് പ്രത്യക്ഷമാണ്. ദീര്‍ഘദൂര റൂട്ടുകള്‍ ദേശസാത്കരിച്ചതും യാത്രക്കാര്‍ കുറഞ്ഞതുമെല്ലാം ബാധിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടേതടക്കമുള്ള യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന അവരുടെ ആവശ്യം സംബന്ധിച്ച് ഹിയറിങ് ഉടനെ നടത്തുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവന് പുത്തലത്ത് പറഞ്ഞു.
ഉടമകള്‍ അവകാശപ്പെടുന്ന യത്രയില്ലെങ്കിലും സ്വകാര്യബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ യാത്രാക്കൂലി കൂട്ടണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
അഞ്ചുവര്‍ഷത്തിനിടയില്‍ കെ.എസ്.ആര്.ടി.സിയുടെ 1500- ഓളം ഷെഡ്യൂള്‍ കൂടിയതും പ്രതിസന്ധിക്ക് കാരണമാണ് എന്ന് കമ്മിഷന് അംഗം ഡോ.ടി. ഇളങ്കോവന്, ജസ്റ്റിസ് രാമചന്ദ്രന് എന്നിവർ അറിയിച്ചു.
ഇതുനു പരിഹാരമായി ബസ്ചാര്‍ജ് വര്‍ധിപ്പിച്ചാൽ അത് ആളുകളെ ബസ് യാത്രയില്‍നിന്ന് അകറ്റുകയേയുള്ളൂ. സ്വകാര്യ ബസുകളുള്ള റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസുകളുടെ എണ്ണം നിയന്ത്രിക്കണമെന്നു ചർച്ചയിൽ കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോ.സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക