ഇന്ത്യന്‍ നാവികസേന അതിന്റെ നാവിക താവളങ്ങളിലും കപ്പലുകളിലും സ്മാര്‍ട്ട്ഫോണുകളും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും നിരോധിക്കും. പാകിസ്ഥാനുമായി ബന്ധമുള്ള ചാരവൃത്തി റാക്കറ്റിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഏഴ് പേരെ നാവികസേന അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20-നാണ് ഏഴ് നാവികസേന ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘത്തെ വിശാഖപട്ടണത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം സ്മാര്‍ട്ഫോണുകള്‍ക്കും, എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നാവികസേനയില്‍ നിരോധനം ഏര്‍പ്പെടുത്തി.
നാവികസേനയുടെ കപ്പലുകളിലും നേവല്‍ ബേസിലും നിരോധനം ബാധകമാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ്, മറ്റ് മെസഞ്ചറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമുകളും ഇനി മുതല്‍ നാവിക താവളങ്ങളിലും കപ്പലുകളിലും അനുവദിക്കില്ലെന്ന് ഇന്ത്യന്‍ നാവികസേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ 20 ന് വിശാഖപട്ടണത്ത് ഹവാല ഇടപാടുകാരനൊപ്പം പിടിയിലായവര്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ കൈമാറിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാവികസേനയുടെ പുതിയ നീക്കം.
ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് അന്വേഷണം നിലവില്‍ പുരോഗമിക്കുകയാണ്. അതേസമയം, നിര്‍ണായകമായ സുരക്ഷാ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇന്ത്യന്‍ നാവികസേന പറഞ്ഞു.
നേവല്‍ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സികളുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആന്ധ്രാപ്രദേശ് പോലീസ് ചില ജൂനിയര്‍ നാവിക സേനാംഗങ്ങളെ അറസ്റ്റ് ചെയ്തു.
കേസ് ആന്ധ്രാപ്രദേശ് പോലീസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായ നാവികസേനാ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ നിന്നുള്ള സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ആന്ധ്രാപ്രദേശ് പോലീസ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ നാവികരും സ്ത്രീകളും തമ്മിലുള്ള വ്യക്തമായ ചാറ്റുകള്‍ കണ്ടെത്തി. ഇത്തരം ചാരവൃത്തി റാക്കറ്റുകള്‍ ഹണി ട്രാപ് രീതികളാണ് ഉപയോഗിക്കുന്നതെന്ന് ദേശീയ ഏജന്‍സികള്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ എന്ന വ്യാജേന സ്ത്രീകളെ രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ സജ്ജമാക്കുന്നു. ഹണിട്രാപ്പ് പോലെയുള്ള കുടുക്കുകളില്‍ വീഴുന്ന സേനാംഗങ്ങളില്‍ നിന്ന് ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ശത്രുരാജ്യത്തേക്ക് ചോരുന്നത് തടയുകയാണ് സ്മാര്‍ട്ഫോണ്‍ നിരോധനത്തിന്റെയും സോഷ്യല്‍ മീഡിയ ആപ്പുകളുടെ നിരോധനത്തിന്റെയും പ്രധാന ലക്ഷ്യം.
പിടിയിലായ ഏഴുപേരും ഫേസ്ബുക്കിലൂടെ ഹണിട്രാപ്പിന് ഇരകളാക്കപ്പെട്ടവരായിരുന്നു. ലൈംഗികച്ചുവയോടെ നടത്തിയ ചാറ്റുകളുടെ പേരില്‍ ബ്ലാക് മെയില്‍ ചെയ്തായിരുന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്.
നാവികസേന ഇപ്പോള്‍ വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിലെ കിഴക്കന്‍, പടിഞ്ഞാറന്‍ കമാന്‍ഡുകളില്‍ ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും.
ഡിജിറ്റല്‍ ആശയവിനിമയത്തിന്റെ കാര്യത്തില്‍ കാര്‍വാറിലെ നാവികസേനയുടെ കേന്ദ്ര കമാന്‍ഡിനും സുരക്ഷ വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക