കണ്ണൂർ: കണ്ണൂർ സബ് ജയിൽ നഗരമധ്യത്തിലാണ്. ആകെയുള്ള 60 സെന്റ് സ്ഥലത്ത് 48 സെന്റ് കെട്ടിടവും പല വശത്തായി 10 സെന്റ് സെപ്റ്റിക് ടാങ്കും കഴിഞ്ഞാൽ മണ്ണുള്ളത് 2 സെന്റ് മാത്രം.
ഈ പരിമിതിയെല്ലാം മറികടന്നു സബ് ജയിലിനെ കൃഷിഭൂമിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണു ജയിൽ അധികൃതർ. കണ്ണൂർ കൃഷിഭവന്റെ സഹായത്തോടെ 200 ഗ്രോ ബാഗുകൾ സ്ഥാപിച്ച് ജയിലിൽ പച്ചക്കറി കൃഷി തുടങ്ങി.
മണ്ണിന്റെ പരിമിതിയെ മറികടന്നു പുതിയ സൂപ്രണ്ട് ടി.കെ.ജനാർദനനാണു പച്ചക്കറി കൃഷിക്കായി രംഗത്തിറങ്ങിയത്. ബാഗും മണ്ണും തൈയും അടക്കം 16000 രൂപയുടെ ഗ്രോബാഗാണ് ’ഇൻസ്റ്റിറ്റ്യൂഷൻ ഗാർഡൻ’ പദ്ധതിയിൽപെടുത്തി കൃഷിവകുപ്പ് ജയിലിനു നൽകിയത്.
തക്കാളി, വഴുതന, വെണ്ട, കോളിഫ്ലവർ, താലോലി എന്നിവ 40 ബാഗ് വീതം. ഇവ മൂന്നു മാസംകൊണ്ടു വിളവെടുക്കാമെന്നു കണ്ണൂർ കൃഷിഭവനിലെ ഫീൽഡ് ഓഫിസർ ഇ.വൽസല പറഞ്ഞു.
ഇതിനു പുറമേ, കൃഷിഭവന്റെ സഹായത്തോടെ 200 ചീരത്തൈകളും ജയിൽവളപ്പിൽ വളരുന്നുണ്ട്. ഇവ 40 ദിവസംകൊണ്ടു പാകമാകും. 2 ഉദ്യോഗസ്ഥർക്കും 2 തടവുകാർക്കുമാണു നനയുടെയും വളമിടലിന്റെയും ചുമതല.
വളത്തിനായി സെൻട്രൽ ജയിലിൽനിന്ന് ചാണകമെത്തിച്ചിട്ടുണ്ട്. താലോലിക്കു പന്തൽ കെട്ടിയത് ആയിക്കര കടപ്പുറത്തുനിന്നു ശേഖരിച്ച ഉപയോഗശൂന്യമായ മീൻപിടിത്ത വല ഉപയോഗിച്ചാണ്.
വിളവെടുപ്പിലൂടെ ലഭിക്കുന്ന പച്ചക്കറികൾ ജയിലിലെ ആവശ്യത്തിനായി ഉപയോഗിക്കുമെന്നു സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക