കണ്ണൂര്‍ ജില്ലയിലടക്കം വിവിധ കൊറിയര്‍ സര്‍വ്വീസുകളില്‍ ദിനംപ്രതി എത്തുന്നത് മാരക ലഹരി ഗുളികകളുടെ ആയിരക്കണക്കിന് പാക്കറ്റുകള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കാതെ വന്നതോടെയാണ് ഗുളികകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വാങ്ങിക്കൂട്ടുന്നത്.
60 വയസിനു മുകളിലുള്ള രോഗികള്‍ക്ക് രക്തയോട്ടത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള മാക്സ് ഗാലിന് 150 എം.ജി എന്ന ഗുളിക രൂപത്തിലുള്ള മരുന്നാണ് ഇത്തരത്തില്‍ സുലഭമായി എത്തുന്നത്. മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നതു കണ്ട് നേരത്തെ മരുന്ന് ഷോപ്പുകളില്‍ ഇവ വില്പന നടത്തുന്നതിന് നിയന്ത്രണം വരുത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വില്പന നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ ചില ഷോപ്പുകളില്‍ പൂര്‍ണമായും ഇവയുടെ വില്പന നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ പോലും വ്യാജ കുറിപ്പുമായി യുവാക്കള്‍ മരുന്ന് ഷോപ്പുകളില്‍ ഗുളകകള്‍ അന്വേഷിച്ച് എത്തിയിരുന്നു.
അടുത്ത കാലത്തായി മരുന്നിനായി ആളുകളുടെ വരവ് കുറഞ്ഞതോടെ ചില മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് ഗുളികകള്‍ കൊറിയര്‍ സര്‍വ്വീസുകളില്‍ എത്തുന്നതായി കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴി വ്യാജ മെഡിക്കല്‍ സ്റ്റോറിന്റെയും മറ്റും പേരുകളിലാണ് മരുന്ന് വാങ്ങിക്കൂട്ടുന്നത്. എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് പുതിയ വഴി തേടിയത്. നേരത്തെ ഗുളിക ഓണ്‍ലൈന്‍ വഴി വരാന്‍ വൈകിയതിന് കൊറിയര്‍ സര്‍വ്വീസില്‍ എത്തിയ യുവാവ് ബഹളം വെച്ച സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ ഗുളികകള്‍ എത്തിയാല്‍ ഡെലിവറി നടത്തുന്നവരെ ബന്ധപ്പെട്ട് രഹസ്യ സ്ഥലങ്ങളില്‍ നിന്നും കൈപ്പറ്റുന്നവരുമുണ്ട്.
യാതൊരു സംശയത്തിനും ഇടവരാതെയാണ് കൊറിയര്‍ വഴിയുള്ള ലഹരി ഗുളികകളുടെ വ്യാപനം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ നിരവധിപേരെ മാരക ഗുളികകളുമായി അറസ്റ്റു ചെയ്തിരുന്നു. ലഹരി മാഫിയകളുടെ ഇടനിലക്കാരായി നിരവധി ചെറുപ്പക്കാരാണ് ജില്ലയിലുള്ളത്. തളിപ്പറമ്പില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 206 നൈട്രസ്പാം ഗുളികകളുമായി യുവാവ് അറസ്റ്റിലായതിനു പിന്നാലെ ഇന്നലെ പാപ്പിനിശ്ശേരിയില്‍ ഹെറോയിനുമായും ഒരാള്‍ പിടിയിലായിരുന്നു. ഇവയുടെ പ്രധാന ഉറവിടം ഓണ്‍ലൈന്‍ വഴിയാണെന്നും സൂചനയുണ്ട്. കൊറിയര്‍ സര്‍വ്വീസുകളില്‍ എക്സൈസിന്റെ കര്‍ശന ഇടപെടല്‍ അത്യാവശ്യമാണ്.
കടപ്പാട്: കണ്ണൂർ മെട്രോ
പ്രതികരിക്കാൻ ഇവിടെ എഴുതുക