ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. എന്‍.ആര്.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും എന്‍.പി.ആര് നടപടികള്‍ നിറുത്തിവയ്ക്കാന്‍ ഉത്തരവ് ഉണ്ടാകണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.
എന്‍.ആര്.സി രാജ്യവ്യാപകമായി നടപ്പിലാക്കുമോ എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്.
ജനുവരി പത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.
നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിട്ട് ഹര്‍ജി നല്കിയ സമയത്തു തന്നെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അന്ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പോലും കൊണ്ടുവന്നിട്ടില്ല അതുകൊണ്ടുതന്നെ ഇപ്പോള്‍ നിലവിലില്ലാത്ത ഒരു നിയമം സ്റ്റേ ചെയ്യുന്നതില്‍ പ്രസക്തിയില്ല എന്നായിരുന്നു അന്ന് സുപ്രീംകോടതി പറഞ്ഞത്.
അതേസമയം, നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ അപേക്ഷയുമായി ലീഗ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക