ഐഫോണുകള്‍ക്ക് ആപ്പിള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് അവരുടെ ലൈറ്റ്നിങ് പോര്‍ട്ടാണ്. ചാര്‍ജിങ്ങിനും ഡേറ്റാ കൊടുക്കല്‍-സ്വീകരിക്കലിനും ഈ പോര്‍ട്ടാണ് ആപ്പിളിന്റെ ഫോണുകള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍,പ്രമുഖ വാർത്ത ഏജൻസികൾ പറയുന്നത് 2021ലെ ഐഫോണുകള്‍ക്ക് (ഐഫോണ്‍ 13) ‘ചാര്‍ജിങ് പോര്‍ട്ട്’ ഉണ്ടാകുകയില്ലന്നാണ്. ഈ വര്‍ഷത്തെ മോഡലുകള്‍ക്ക് യുഎസ്ബി-സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
2021ലെ ഏറ്റവും മികച്ച മോഡലുകളില്‍ (പ്രോ) ചാര്‍ജിങ് കണക്ടര് പോര്‍ട്ട് ഉണ്ടാവില്ലെന്നാണ് പുതിയ അഭ്യൂഹം. ലൈറ്റ്നിങ് പോര്‍ട്ട് വയര്‍ലെസ് ചാര്‍ജിങിന് വഴിമാറുമെന്നും പറയുന്നു.
ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ വളരെയധികം കൃത്യത അവകാശപ്പെടുന്ന മിങ്-ചി കുവോയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഇത് തങ്ങളുടെ എതിരാളികളെക്കാള്‍ മുൻപിലെത്താന് കമ്പനിയെ സഹായിക്കുമെന്നതും ഇതോടൊപ്പം ഐഫോണ്‍ പ്രേമികളുടെ കയ്യില്‍ നിന്ന് കൂടുതല്‍ കാശുവാങ്ങാമെന്നതും കമ്പനിയെ ആ വഴിക്കുനീങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് നിരീക്ഷണം.
ചൈനീസ് കമ്പനികളായ വിവോയും മെയ്സുവും എല്ലാ പോര്‍ട്ടുകളും സൈഡ് ബട്ടണുകളും ഒഴിവാക്കി ഫോണ്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി. ഭാവിയിലെ ഫോണിൽ ബട്ടണുകളോ, പോര്‍ട്ടുകള്‍ക്കുള്ള തുളകളോ ഇല്ലാത്ത, ഒരു ഗ്ലാസ് പോലെ തോന്നിക്കുന്നതായിരിക്കാം. വിവോ അപെക്സ് 2019 കണ്‍സെപ്റ്റ് ഫോണ്‍ ഇക്കാര്യമാണ് കാണിച്ചു തരുന്നത്. ഈ ഫോണില്‍ യുഎസ്ബി ടൈപ്-സി പോര്‍ട്ടിനു പകരം മാഗ്നെറ്റിക് വയര്‍ലെസ് കണക്ടറാണ് ചാര്‍ജിങ്ങിനായി ഉപയോഗിക്കുക. ഡേറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതു തന്നെ ആയിരിക്കും ഉപയോഗിക്കുക.
ഇതു കൂടാതെ വിവോ സൈഡ് ബട്ടണുകളെയും നീക്കം ചെയ്തു. പവര്‍ ബട്ടണ്‍, വോളിയം ബട്ടണ്‍ തുടങ്ങിയവയുടെ സ്ഥലത്ത് അടയാളങ്ങള്‍ നല്‍കിയിരിക്കുകയാണ്.
ഈ ഭാഗങ്ങള്‍ക്ക് ശക്തമായ സ്പര്‍ശം തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരിക്കും. ഡിസ്പ്ലെയുടെ ഒരു വശത്തായി ഇട്ടിരിക്കുന്ന കുത്തുകളില്‍ അമര്‍ത്തിയാണ് ഫോണ്‍ ഓഫ്, ഓണ്‍ ചെയ്യുന്നത്. എന്നാല്‍, ഇതിന്റെ പ്രായോഗികത കമ്പനിയുടെ എൻജിനീയര്‍മാര്‍ പരിശോധിച്ചു വരുന്നതേയുള്ളു. ഇപ്പോഴും ഇതൊരു സങ്കല്‍പ്പം മാത്രമാണ്.
പോര്‍ട്ടുകള്‍ ഇല്ലാതാകുമ്പോള്‍ വെള്ളത്തിനു കയറാനുള്ള പഴുതുകള്‍ ഇല്ലാതാകുന്നതോടെ വാട്ടര്‍ റെസിസ്റ്റന്‍സ് വര്‍ധിക്കുമെന്നതാണ് ഒരു ഗുണം. ആദ്യ കാലത്ത് ഇത്തരം ഫോണുകള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കും. എന്നാല്‍, ഇവ ഉപയോഗിക്കാന്‍ ചാര്‍ജിങ് പാഡുകളും മറ്റ് അക്സസറികളും വേണ്ടവരുമെന്നത് ഒരു അധികച്ചെലവുമായിരിക്കുമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക