ബെയ്ജിങ്: കൊറോണ വൈറസ് മൂലമുള്ള രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേർക്കു രോഗം സ്ഥിരീകരിച്ചു. അടുത്ത 10 ദിവസത്തിനുള്ളിൽ രോഗവ്യാപനം കൂടുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഇതോടെ മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. 1239 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായും 9239 പേർക്കു രോഗബാധ സംശയിക്കുന്നതായും ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷൻ പറഞ്ഞു. 103 പേരെ ഡിസ്ചാർജ് ചെയ്തു.
പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിൽ 840 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.
തിബറ്റിലും കൊറോണ റിപ്പോർട്ട് ചെയ്തു. ഇന്ത്യയ്ക്കും യുഎസിനും പിന്നാലെ ഫ്രാൻസും ജപ്പാനും ചൈനയിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്.
എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയുടെ അനുമതി ലഭിച്ചാൽ പ്രത്യേക വിമാനം അയയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
എന്നാൽ, ചൈനയുടെ നിലപാടും ലോകാരോഗ്യസംഘടനയുടെ ഉപദേശവും നിർണായകമാണ്.
ഹോങ്കോങ് ചൈനയിലേക്കുള്ള യാത്രാമാർഗങ്ങൾ അടയ്ക്കാൻ തീരുമാനിച്ചു. റഷ്യ അതിർത്തി അടച്ചു. ജർമനിയിലും കാനഡയിലും രോഗം സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തായ്ലൻഡ് സ്വദേശിനി മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണോ എന്ന് സംശയിക്കുന്നു.
തായ്ലൻഡിലും നേപ്പാളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിന്ത്യക്കാരനും ഇതുവരെ കൊറോണ ബാധിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു.
കേരളത്തിൽ 633 പേർ നിരീക്ഷണത്തിലാണെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക