കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 40.21% പേർ ഉച്ചയ്ക്ക് ഒരു മണി വരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയെങ്കിലും മറ്റ് ഇടങ്ങളിൽ ഭേദപ്പെട്ട പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളായ ആലപ്പുഴ, ആറ്റിങ്ങൽ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019 ലെ പോളിംഗ് ശതമാനത്തെ മറികടക്കാൻ നിലവിലെ പോളിംഗ് ശതമാനം അനുസരിച്ച് സാധിക്കില്ല എന്നാണ് നിഗമനം.
77.84 ശതമാനമായിരുന്നു 2019 ൽ കേരളത്തിൽ രേഖപ്പെടുത്തിയ പോളിംഗ്. നിലവിലെ പോളിംഗ് ശതമാനം അനുസരിച്ച് ഇത്തവണത്തെ പോളിംഗ് ശതമാനം 2019 ലേതിനേക്കാൾ കുറയുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ പൊതുവേ അനുഭവപ്പെടുന്ന അസാധാരണമായ ചൂടും ദേശീയ തലത്തിൽ വ്യക്തമായ തരംഗത്തിന്റെ അഭാവവും ഇത്തവണത്തെ പോളിങ്ങിനെ ബാധിക്കുമെന്നതിനാൽ പോളിംഗ് 75 ശതമാനത്തിൽ താഴെ ആകാനാണ് സാധ്യത എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിൽ എത്തിയത്. രാവിലെ ഏഴുമണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക