ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ബാഡ്മിന്റൻ താരം സൈന നെഹ്വാൾ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി താരം ബിജെപിയിൽ ചേർന്നു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സൈന ബിജെപിയിൽ അംഗത്വമെടുത്തത്. ഹരിയാനക്കാരിയായ സൈന ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന.
സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻഷു നെഹ്വാളും ഇതേ ചടങ്ങിൽ ബിജെപി അംഗത്വമെടുത്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഇരുവരുടെയും ബിജെപി പ്രവേശം.
തുടർന്ന് സൈന ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് സൈന വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ലഭിച്ച ഈ അവസരത്തിൽ സന്തോഷമുണ്ട്.
കളിയും രാഷ്ട്രീയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുമെന്നും സൈന വ്യക്തമാക്കി. മുൻപും മോദിയെ പുകഴ്ത്തുന്ന ട്വീറ്റുകളിലൂടെ പലതവണ ബിജെപി സ്നേഹം പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് സൈന.
ഇന്ത്യൻ ബാഡ്മിന്റൻ താരമായ പി.കശ്യപാണ് ഭർത്താവ്.
ഇരുപത്തൊൻപതുകാരിയായ സൈന 2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയിൽ ചരിത്രമെഴുതിയിരുന്നു.
നിലവിൽ ഒൻപതാം റാങ്കിലാണ്. ഇന്ത്യയിലെ വനിതാ കായിക താരങ്ങളിൽ മുൻനിരയിലുള്ള സൈന, ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. 2012ലെ ലണ്ടൻ ഒളിംപിക്സിലാണ് സൈന വെങ്കലം നേടിയത്.
രാജ്യാന്തര തലത്തിൽ 24 കിരീടങ്ങൾ േനടി. ഇന്ത്യയിൽ കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും കായിക രംഗത്തെ പ്രമുഖർ ബിജെപി അംഗത്വമെടുത്തിരുന്നു. ഗുസ്തി താരങ്ങളായ സുശീൽ കുമാർ, ബബിത ഫൊഗട്ട്, ദേശീയ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവർ അവരിൽ ചിലരാണ്.
തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച സന്ദീപ് സിങ് പിന്നീട് മന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക