പാകിസ്താൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നരേന്ദ്ര മോദി തന്റെ പ്രധാനമന്ത്രി കൂടിയാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കെതിരായ ഏതുതരം ആക്രമണത്തെയും അംഗീകരിക്കില്ലെന്നും കെജ്രിവാള് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള പാകിസ്താൻ മന്ത്രി ഫവാദ് ഹുസൈന്റെ പരാമർശത്തിന് മറുപടിയായാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്.
“നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങൾ സഹിക്കില്ല. പാകിസ്താൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താൻ കഴിയില്ലെന്നും” ആം ആദ്മി പാർട്ടി മേധാവി പറഞ്ഞു.
യുദ്ധമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയ്ക്ക് പാകിസ്താനെ പരാജയപ്പെടുത്താൻ കഴിയുമെന്ന പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെയാണ് നേരത്തെ ഫവാദ് ഹുസൈൻ പരിഹസിച്ചത്. “ഇന്ത്യയിലെ ജനങ്ങൾ #മോഡിമാഡ്നെസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക് മന്ത്രിയുടെ പരിഹാസം.
മറ്റൊരു സംസ്ഥാന തെരഞ്ഞെടുപ്പിൽ കൂടി പരാജയപ്പെടാനുള്ള സമ്മർദ്ദത്തിൽ (ഡല്‍ഹി -ഫെബ്രുവരി 8 ന്) മോദി മേഖലയില്‍ അവകാശവാദങ്ങളും ഭീഷണികളും മുഴക്കുകയാണെന്നും ഫവാദ് പറഞ്ഞു. കശ്മീര്‍, പൗരത്വ നിയമം, പരാജയപ്പെട്ട സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശേഷം മോദിക്ക് നിലതെറ്റിയെന്നും ഫവാദ് പരിഹസിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതോടെയാണ് തന്റെ കടുത്ത വിമർശകനായ മോദിയെ പ്രതിരോധിച്ച് കെജ്രിവാള് രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക