പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ നല്കിയ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്കി. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കി നല്‍കിയത്.
സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കാനും കോടതി നിര്‍ദ്ദേശം നല്കി. പുതുച്ചേരിയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് വാഹന രജിസ്ട്രേഷന് നടത്തി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ മേല്വിലാസത്തിലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പുതുച്ചേരി ചാവടിയിലെ അപാര്ട്മെന്റില് വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. വ്യാജ രജിസ്ട്രേഷന് വഴി സര്‍ക്കാരിന് 19,60,000 രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക