കടവൂര്‍ ജയന് വധക്കേസില്‍ ഒമ്ബതുപ്രതികള്ക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ ഇന്ന് കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിനു പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്.
കടവൂര്‍ സ്വദേശികളായ പ്രതികള്‍ വിനോദ് (42), ഗോപകുമാര്‍ (36), സുബ്രഹ്മണ്യന് (39), പ്രിയരാജ് (39), പ്രണവ് (29), അരുണ്‍ (34), രജനീഷ് (31), ദിനരാജ് (31), ഷിജു (36) എന്നിവര്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഫെബ്രുവരി രണ്ടിന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ ജയനെ കൊലപ്പെടുത്തിയത്.
ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി നാലര വര്‍ഷം കൂടി തടവ് ശിക്ഷയും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷിച്ചു. പിഴ തുക ജയന്റെ അമ്മയ്ക്ക് നല്‍കണം.
2012 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആര്‍എസ്എസ് മുന്‍ പ്രവര്‍ത്തകനായ കടവൂര്‍ കോയിപ്പുറത്ത് രാജേഷിനെ (കടവൂര്‍ ജയന്) സംഘടനയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ കടവൂര്‍ ക്ഷേത്ര ജംഗഷനില്വച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക