തിരുവനന്തപുരം: തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയ ട്രെയിനി പൊലീസുകാർക്കും പരിശീലകർക്കുമുള്ള ഭക്ഷണ ലിസ്റ്റിൽനിന്ന് ബീഫ് ഒഴിവാക്കിയതു വിവാദത്തിൽ.
അക്കാദമിക്കു പുറമേ അടൂർ കെഎപി 3, പാലക്കാട് കെഎപി 2, കണ്ണൂർ മങ്ങാട്ടുപറമ്പ് കെഎപി 4, മലപ്പുറം എംഎസ്പി ക്യാംപുകളിലായി 4300 പേരുടെ പരിശീലനം ഇന്നലെ ആരംഭിച്ചു. ഇവർക്കും പരിശീലകർക്കുമുള്ള മെസിലെ ഭക്ഷണക്രമത്തിൽ നിന്നാണു ബീഫ് പുറത്തായത്.
പഴയ ഉച്ചഭക്ഷണ മെനുവിൽ മീൻ, ചിക്കൻ, ബീഫ്, ഓംലെറ്റ്, മീൻ പൊള്ളിച്ചത് എന്നിവ ഉണ്ടായിരുന്നു.
ആഴ്ചയിൽ 2 ദിവസം ബീഫ് ലഭിച്ചിരുന്നു. പുതിയ മെനുവിൽനിന്നു ബീഫ് മാത്രം ഒഴിവാക്കി. സംഭവം വിവാദമായതോടെ, അതതു ക്യാംപുകളിലെ ഭക്ഷണ കമ്മിറ്റിക്കു ബീഫ് ഉൾപ്പെടുത്താൻ തീരുമാനിക്കാമെന്ന് അക്കാദമി അധികൃതർ നിർദേശിച്ചു.
ബീഫ് നിരോധന വിവാദം കത്തിപ്പടർന്ന സമയത്ത് അക്കാദമിയിൽ ബീഫ് നിരോധിച്ചിരുന്നു. ആക്ഷേപം ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണു തീരുമാനം മാറ്റിച്ചത്.
തൃശൂർ പൊലീസ് അക്കാദമി കന്റീനിൽനിന്ന് ഒരാഴ്ച മുൻപു തന്നെ ബീഫ് ഒഴിവാക്കിയിരുന്നു. അക്കാദമിയിലെ പോൾട്രി ഫാമിൽ നിന്നുള്ള ചിക്കൻ മാത്രം പാചകം ചെയ്താൽ മതിയെന്നാണു തീരുമാനം.
പൊലീസ് ക്യാംപുകളിൽ ബീഫ് നിരോധിച്ചിട്ടില്ല. വിവാദമുണ്ടായ സാഹചര്യം പരിശോധിക്കും. സർക്കാർ സർവീസിലുള്ള ഡയറ്റീഷ്യന്മാരാണു ഭക്ഷണക്രമം തയാറാക്കുന്നത്. ഇതു പൂർണമായി പാലിക്കപ്പെടണമെന്നില്ല. ക്യാംപുകളിലെ ഭക്ഷണ കമ്മിറ്റികൾ അന്തിമ തീരുമാനം എടുക്കുന്നതാണു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക