കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും (21) ശരത് ലാലിനെയും (24) ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. ഏരിയാ, ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ 14 സിപിഎം പ്രവർത്തകർ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്കു വിടാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ഇരട്ടക്കൊലയുടെ രക്തസാക്ഷിത്വ വാർഷികം ഇന്നു കോൺഗ്രസ് ആചരിക്കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവിറങ്ങി മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.
2019 ഫെബ്രുവരി 17ന് രാത്രി 7.40നാണു കല്യോട്ട്–കൂരാങ്കര റോഡിൽ ബൈക്കിൽ സഞ്ചരിക്കവേ കൃപേഷും ശരത് ലാലും ആക്രമിക്കപ്പെട്ടത്.
ഇരുവരുടെയും മാതാപിതാക്കളുടെ ഹർജിയിലാണു 2019 നവംബർ 30നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐയ്ക്ക് വിടാൻ ഉത്തരവിട്ടത്.
രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷവും ഭയരഹിതവുമായി കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഇന്നു പ്രാർഥനാസംഗമം, സ്മൃതിയാത്ര
പെരിയ∙ കൃപേഷ്–ശരത്ലാൽ രക്തസാക്ഷി ദിനാചരണം ഇന്നു കല്യോട്ടും പെരിയയിലുമായി നടക്കും. രാവിലെ 9ന് കല്യോട്ടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന.
10നു മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്യോട്ട് ടൗണിൽ നടക്കുന്ന പ്രാർഥനാ സംഗമം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും.
3നു കല്യോട്ട് നിന്നു പെരിയയിലേക്ക് 5000 പേർ പങ്കെടുക്കുന്ന സ്മൃതിയാത്ര. 5നു പെരിയയിൽ അനുസ്മരണ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി അധ്യക്ഷത വഹിക്കും.
എംപിമാരായ കെ.സുധാകരൻ, എം.കെ.രാഘവൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക