തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കാനുള്ള പദ്ധതിക്കു സർക്കാർ അനുമതി. ഇതോടെ ഒരു വ്യക്തിക്കു കേരളത്തിലെവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരാകും.
ലാൻഡ് റവന്യു കമ്മിഷണറുടെ ശുപാർശയിൽ, നിയമ വകുപ്പിന്റെ കൂടി അനുമതിയോടെയാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. എന്നുമുതൽ നടപ്പിൽ വരുമെന്നതും നിലവിലുള്ള ഭൂവുടമകൾ ആധാർ നമ്പർ ലിങ്ക് ചെയ്യേണ്ടത് എപ്രകാരമെന്നതും സംബന്ധിച്ചു വിശദ മാർഗരേഖയും ഉത്തരവും പിന്നീടു വരും.
ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്.
കൂടുതൽ അംഗങ്ങളുള്ള കുടുംബമെങ്കിൽ പരമാവധി 20 ഏക്കർ വരെയും അനുവദിക്കും. ഒറ്റ തണ്ടപ്പേർ തയാറാക്കുന്നതിനു മുന്നോടിയായി ഭൂവുടമകളുടെ ആധാർ നമ്പർ, റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും.
ആധാർ നമ്പർ മാത്രമാണു ശേഖരിക്കുന്നതെന്നും ആധാറിലെ മറ്റു വിവരങ്ങൾ എവിടെയും സൂക്ഷിക്കില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. ചില വില്ലേജുകളിൽ ആധാർ വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും സർക്കാർ ഉത്തരവു ലഭിക്കാത്തതിനാൽ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിട്ടില്ല.
നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലെയും ഭൂമി വിവിധ ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഒരേ വില്ലേജിൽ പല ബ്ലോക്കുകളിൽ ഭൂമിയുണ്ടെങ്കിൽ പോലും തണ്ടപ്പേരുകൾ വ്യത്യസ്തമായിരുന്നു. ഇനി ഇതു മാറും.
ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണു നടപടികൾ. സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഒട്ടേറെ.
ആധാർ ഉടൻ ഹാജരാക്കേണ്ട
ഭൂവുടമകൾ ഉടൻ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. റെലിസ് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വിശദ മാർഗനിർദേശവും ഉത്തരവും ഇറക്കുമ്പോൾ ഭൂമിയുടെ പ്രമാണം, നികുതി രേഖകൾ, ഭൂവുടമയുടെ ആധാർ നമ്പർ എന്നിവ വില്ലേജ് ഓഫിസിൽ ഹാജരാക്കണം.
റജിസ്ട്രേഷനെ ബാധിക്കില്ല
ആധാർ ലിങ്കിങ് നടപടികൾ നിലവിൽ ഭൂമി റജിസ്ട്രേഷനെ ബാധിക്കില്ല. ആധാർ, പാൻ, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഏതെങ്കിലും രേഖകളുമായി ഭൂമി ഇടപാട് റജിസ്റ്റർ ചെയ്യാം.
യുണീക് തണ്ടപ്പേർ 12 അക്കം
യുണീക് തണ്ടപ്പേരായി 12 അക്ക ഐഡിയാകും നൽകുക. ഭൂവുടമയ്ക്കാണിതു നൽകുന്നത്. അല്ലാത്തവർ ഭൂമിയുടെ ഉടമകളാകുമ്പോൾ അവർക്കും നൽകും.
പദ്ധതി ലക്ഷ്യങ്ങൾ
∙ അധിക ഭൂമി കണ്ടെത്തുക. ഇതു പിടിച്ചെടുത്ത് മിച്ചഭൂമിയാക്കി ഭൂരഹിതർക്കു നൽകാൻ ഭൂപരിഷ്കരണ നിയമം വ്യവസ്ഥ ചെയ്യുന്നു.
∙ ജനങ്ങൾക്കു മെച്ചപ്പെട്ട ഓൺലൈൻ സേവനം.
∙ ഭൂരേഖകളിൽ കൂടുതൽ കൃത്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക