ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ 70 ലക്ഷമല്ല, ഒരു ലക്ഷം പേരാണ് അഹമ്മദാഹബാദില്‍ റോഡ് ഷോ കാണാന്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്.
അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുക. എന്നാല്‍ ഇതില്‍ പ്രതീക്ഷിക്കുന്ന കാഴ്ചക്കാരുടെ എണ്ണം ട്രംപ് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടതിലും വളരെക്കുറവാണെന്നാണ് റിപ്പോര്‍ട്ട്.
‘ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല, പക്ഷേ പ്രധാനമന്ത്രി മോദിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും വേദിക്കും ഇടയില്‍ 70 ലക്ഷം പേരുണ്ടാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
‘നമസ്തേ ട്രംപി’ന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒരു ലക്ഷത്തിലധികം പേര് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ സംസ്കാരം ലേകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അഹമ്മദാബാദിന് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ പ്രധാന നഗരങ്ങളിലൊന്നായ അഹമ്മദാബാദിലെ ആകെ ജനസംഖ്യ തന്നെ 70-80 ലക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക