ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിൽ ഒരാളായ വിനയ് ശര്‍മ വിദഗ്ധ വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍വെച്ച് തല ചുമരിലിടിപ്പിച്ച് പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം.
തലയ്ക്കും വലതുകൈയ്ക്കും പരിക്കേറ്റ വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഞായറാഴ്ച വൈകീട്ടാണ് വിനയ് ശര്‍മ ജയിലില്‍വെച്ച് തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥരാണ് ബലംപ്രയോഗിച്ച് ഇയാളെ പിന്തിരിപ്പിച്ചത്.
വിനയ് ശര്‍മയ്ക്ക് സാരമായ പരിക്കേറ്റതായി ജയില്‍ അധികൃതരും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളുടെ അഭിഭാഷകന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ഇയാള്‍ക്ക് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചിട്ടുണ്ട്.
വിനയ് ശര്‍മയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും അഭിഭാഷകനായ എ.പി. സിങ് നല്കിയ അപേക്ഷയില്‍ പറയുന്നു. അപേക്ഷ പരിഗണിച്ച ഡല്‍ഹിയിലെ പ്രത്യേക കോടതി തിഹാര്‍ ജയില്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഈ കേസില്‍ ഇനി ശനിയാഴ്ച വാദം കേള്‍ക്കും.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള പുതിയ മരണ വാറന്റ് ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി പുറപ്പെടുവിച്ചത്. കേസിലെ പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത, മുകേഷ് സിങ് എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക