ഫെബ്രുവരി പകുതി കഴിഞ്ഞു. ഈ സമയം മുതൽ കേരളത്തിലെ വേനൽ ചൂടിൽ അനവധി ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനം നിർജലീകരണവും ചുട്ടുനീറ്റലുമാണ്.
നിർജലീകരണം കൂടുമ്പോൾ ഒപ്പം ശരീരത്തിൽ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവു കുറയും. തന്മൂലം തളർച്ച, ക്ഷീണം, ഓർമക്കുറവ്, മനോവിഭ്രാന്തി, ഉറക്കക്കുറവ് ഇവ കണ്ടു തുടങ്ങും.
പെട്ടെന്നു ദേഷ്യം വരുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. ചുട്ടുനീറ്റൽ പിന്നീടു ചൂടു കുരുക്കൾക്കു കാരണമാകാം. പ്രമേഹം, കൊളസ്ട്രോൾ ഉള്ളവരിൽ ഇത്തരം കുരുക്കൾക്കു സാധ്യത കൂടുതലാണ്.
മൂലക്കുരു, കണ്ണിനു ചുറ്റും ചുട്ടുനീറ്റൽ, മോണ രോഗങ്ങൾ, വയറെരിച്ചിൽ, മൂത്രച്ചൂട്, മൂത്രത്തിൽ പഴുപ്പ് എന്നിവ വേനൽക്കാലത്ത് അധികരിക്കും.
സ്ത്രീകളിൽ യോനീരോഗങ്ങളും വെള്ളപോക്കും ഈ സമയത്ത് അധികമാകും. വേനൽച്ചൂട് അധികമാകുകയും മലിനജലം കുടിക്കുകയും ചെയ്താൽ മഞ്ഞപ്പിത്തം, കോളറ, ഛർദി തുടങ്ങിയ അസുഖങ്ങൾ പൊട്ടിപ്പുറപ്പെടും.
മാംസാഹാരം കഴിയുന്നത്ര കുറയ്ക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കണം. ശുചിത്വം പരമാവധി പാലിക്കണം. ചക്ക, മാങ്ങ തുടങ്ങി പഴവർഗങ്ങൾ യഥേഷ്ടം കഴിക്കാം.
തണുപ്പുള്ള എണ്ണകൾ തേച്ചു കുളിക്കുക, ശരീരത്തെ തണുപ്പിക്കുന്ന തക്രധാര, തലപൊതിച്ചിൽ തുടങ്ങിയ ചികിത്സാരീതികൾ സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക