ന്യൂഡല്‍ഹി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇത് വാര്‍ത്തയായത്.
യുവാവിനെ തുടലില്‍ കെട്ടി വലിക്കുന്നതും വടി ഉപയോഗിച്ച് തല്ലുന്നതും വീഡിയോയില്‍ കാണാം. യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 2019 മെയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്രാമുദ്ദീന് എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനവും അപമാനവുമേല്‍ക്കേണ്ടി വന്നത്.
പ്രണയിച്ച് വിവാഹം കഴിച്ച ഇയാളെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിന് ശേഷം ഒരു വീട്ടില്‍ കൊണ്ട് വന്ന് കെട്ടിയിട്ടു. ഇക്രാമുദ്ദീനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒരു മേശയുടെ മേല്‍ വച്ചിരുന്ന തുടലില്‍ കഴുത്ത് കെട്ടിയിട്ടു.
എന്നിട്ട് കുരയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയിലും മര്‍ദ്ദനം തുടരുകയായിരുന്നു.
2018ലായിരുന്നു ഇക്രാമുദ്ദീന്റെ വിവാഹം. ഫെബ്രുവരി 12ന് പെണ്‍കുട്ടിയുമായി ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗാസിയാബാദില്‍ ഇക്രാമുദ്ദീന്റെ അയല്‍ക്കാരായിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ച് കാലം മറ്റൊരിടത്ത് താമസിച്ച ഇക്രാമുദ്ദീന് തിരികെ ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം, 2019 മെയ് 16ന്, വീട്ടില്‍ തിരികെ വന്നപ്പോഴാണ് അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോകുന്നതും മര്‍ദ്ദിക്കുന്നതും.
പരിക്കേറ്റ ഇക്രാമുദ്ദീന് ആശുപത്രിയിലായി. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സംഭവത്തില്‍ പരാതി നല്‍കാനായി മെയ് 21-ാം തീയതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്കെതിരെ ഒരു ബലാത്സംഗക്കേസ് ഫയല്‍ ചെയ്തതായി ഇക്രാമുദ്ദീന് മനസ്സിലാകുന്നത്.
സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇക്രാമുദ്ദീനെതിരെ ചുമത്തിയ കേസ്. ഇതനുസരിച്ച് പൊലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്തു. ജയിലിലാവുകയും ചെയ്തു.
ഇവിടെ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീന് തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് നല്‍കുന്നത്. എന്നാല്‍ ഈ കേസ് നല്‍കിയതിന്റെ പേരില്‍ വധഭീഷണി വരുന്നുണ്ടെന്നും, താനും ഭാര്യയും ഭയന്നാണ് ജീവിക്കുന്നതെന്നും ഇക്രാമുദ്ദീന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക