സമയത്ത് തീറ്റ കിട്ടിയില്ലെങ്കില്‍ അവന് പിണങ്ങും. അമ്മിഞ്ഞപ്പാലിന്റെ കുറവ് പശുവിന്‍പാലില്‍ തീര്‍ത്തോളും. പല്ലുപോലും മുളയ്ക്കാത്തതുകൊണ്ട് കട്ടിയുള്ളതൊന്നും അവന് പറ്റില്ല. അഞ്ചുദിവസം തീറ്റ കിട്ടാതെ കാട്ടില്‍ അലഞ്ഞുനടന്ന് മെലിഞ്ഞ കുഞ്ഞന്‍ രണ്ടുദിവസംകൊണ്ട്് കിട്ടാവുന്നത്രയും ആര്‍ത്തിയോടെ അകത്താക്കുകയാണ്. വടാട്ടുപാറ പലവന്‍പടി പുഴയോരത്ത്് ഒറ്റപ്പെട്ടനിലയില്‍ കണ്ടെത്തിയ ആനക്കുട്ടന് വനപാലകരുടെ പരിചരണത്തില്‍ കുറുമ്ബുകാട്ടി ഏവരുടെയും പ്രിയതാരമായിരിക്കുകയാണ്.എന്തൊക്കെയായാലും അമ്മയോളം വരില്ലല്ലോ ആരും…
ഇപ്പോള്‍ അവന് കൂടുതല്‍ ഊര്ജസ്വലനായിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്ത കുഞ്ഞന്‍ ഞായറാഴ്ച സന്ധ്യയോടെ ചിന്നംവിളിച്ചു.എത്രയായാലും കാടുകേറാന്‍ അവനുമില്ലേ മോഹം.
തീറ്റ കൊടുക്കുന്തോറും ആനക്കുട്ടന് ആര്‍ത്തി കൂടുകയാണെന്നാണ് പരിചരിക്കുന്ന വനംവകുപ്പ് വാച്ചറും വടാട്ടുപാറ സ്വദേശിയുമായ സജി തങ്കപ്പന് പറയുന്നത്. ഞായറാഴ്ച ഒമ്ബത് കിലോ തണ്ണിമത്തനും ഒരു കിലോ പഴവും അകത്താക്കി. ശനിയാഴ്ച വൈകീട്ട് മുതല്‍ വനപാലകര്‍ക്കൊപ്പം സജിയാണ് കുഞ്ഞന്റെ പ്രധാന പരിചാരകന്.
രാത്രി ഒരുമണിക്കൂര്‍ ഇടവിട്ട് ഉറങ്ങലും എഴുന്നേല്ക്കലുമാണ്. എഴുന്നേറ്റാല്‍ ഉടന്‍ തീറ്റ കിട്ടണം. ഇല്ലെങ്കില്‍ അവന് കുറുമ്ബുകാട്ടും. വടാട്ടുപാറയില്‍നിന്ന് മാറ്റി അല്പം ദൂരെ കാട്ടിനുള്ളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കഴകള്‍ കൊണ്ട് കൂടുണ്ടാക്കി മുകളില്‍ വലയിട്ട്്് ചൂടടിയ്ക്കാതിരിക്കാന് മുകളിലും ചുറ്റിലും ഈറ്റയിലയുമിട്ടിട്ടുണ്ട്.
ചൂട് കുറയാന്‍ കുഞ്ഞനെ ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നുമുണ്ട്.
രാത്രിയോടെ കൂടുതകര്‍ത്ത് പുറത്ത് കടക്കാനും ആനക്കുട്ടന് ശ്രമം നടത്തുന്നുണ്ട്. ചുറ്റിനും കെട്ടിയ കഴകളില് ശക്തിയായി വലിച്ചും തള്ളിയും കൂട് പൊളിക്കാനും പലകുറി ശ്രമിച്ചിരുന്നു. മേലധികാരികളുടെ നിര്‍ദേശം കിട്ടിയാല്‍ ആനക്കുട്ടനെ തിങ്കളാഴ്ച കോടനാട് അഭയാരണ്യത്തിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക