കൊല്‍ക്കത്ത: വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ ബംഗ്ളാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര സര്‍വ്വകലാശാലയില്‍ യു.ജി വിദ്യാര്‍ത്ഥിനിയായ അഫ്സര അനിക മീമിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള കൊല്‍ക്കത്തയിലെ റീജിയണല്‍ രജിസ്ട്രേഷന് ഓഫീസില്‍ നിന്ന് രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 14 ആണ് നോട്ടീസ് ആയച്ച തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തനിക്ക് നോട്ടീസ് കിട്ടിയത് കഴിഞ്ഞ ബുധനാഴ്ചയാണെന്ന് അഫ്സര പറഞ്ഞു.
കൊല്‍ക്കത്ത റീജിയണല്‍ രജിസ്ട്രേഷന് ഓഫീസില്‍ അഫ്സര വ്യാഴാഴ്ച പോയിരുന്നു. അഫ്സരയുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ സംഭവത്തിന്റെ നടുക്കം ഇപ്പോഴും അഫ്സരയെ വിട്ടുമാറിയിട്ടില്ലെന്നും സംസാരിക്കാന്‍ പോലും ഭയമാണെന്നുമാണ് അവര്‍ പറഞ്ഞത്. ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാന്തിനികേതനില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് അഫ്സര ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു, അതിന്റെ പേരില്‍ അഫ്സര സോഷ്യല്‍ മീഡിയയില്‍ വേട്ടയാടപ്പെട്ടിരുന്നു. അതില്‍ ഒരു പോസ്റ്റില്‍ അഫ്സരയെ ബംഗ്ളാദേശി തീവ്രവാദിയെന്ന് പരാമര്‍ശിച്ചിരുന്നു. റീജിയണല്‍ രജിസ്റ്റ്രേഷന് ഓഫീസില്‍ നിന്ന് രാജ്യം വിടാനാവശ്യപ്പെട്ട് ലഭിച്ച നോട്ടീസില്‍ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഇന്ത്യ വിട്ട് പോകണമെന്നാണ് നിബന്ധന. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ വിസ നിയമ ലംഘനവും അഫ്സരയുടെ മേല്‍ ചുമത്തിയിട്ടുള്ളതായി നോട്ടീസില്‍ പറയുന്നു.
വിസ നിയമ വ്യവസ്ഥയില്‍ രാഷ്ട്രീയ താത്പര്യം പുലര്‍ത്തുന്നത് തെറ്റല്ലെന്നും മറ്ര് രാജ്യങ്ങളിളെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതാണ് തെറ്റെന്നും പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം നേതാവ് മൊഹമ്മദ് സലിം രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് രാജിനെതിരെ ലണ്ടനിലെ ലണ്ടന്‍ മജ്ലിസില്‍ ജ്യോതി ബസുവും, ഭൂപേഷ് ഗുപ്തയുമടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭവും, കൂടാതെ മുജിബുര്‍ റഹ്മാന് വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ നാടിന്റെ സ്വാതന്ത്ര്യത്തിനായി കൊല്‍ക്കത്തയില്‍ സമരം ചെയ്തതും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.അതോടൊപ്പം ബംഗ്ലാദേശുമായുള്ള ബന്ധത്തില്‍ പോറലേല്പ്പിക്കുകയാണ് ഇപ്പോഴത്തെ ഗവണ്മെന്റ്.
ഡിസംബറില്‍ സി.എ.എക്കെതിരെ പ്രതിഷേധിച്ചതിന് മദ്രാസ് ഐ.ഐ.റ്റിയിലെ ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മുസ്ളീം ഒഴികെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം(സി.എ.എ). രാജ്യവ്യാപകമായി സി.എ.എയ്ക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക