കോട്ടയം: ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ നടന്ന മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. എട്ട് വർഷത്തിനിടെ ആശുപത്രിയിൽ നടന്നത് 30 മരണങ്ങളെന്ന് കോട്ടയം എ.ഡി.എം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും എ.ഡി.എം അനിൽ ഉമ്മൻ പറഞ്ഞു.
കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകളിൽ നിന്നാണ് മരണങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 2012 മുതൽ ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉൾപ്പെടും. സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്.നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നത് ഹൈക്കോടതിയിലുള്ള നിലവിലുള്ള കേസുകളുടെ പിൻബലത്തിലാണ്.
നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എ..ഡി..എം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ഇന്നലെ രാത്രിയോടെ മറ്റൊരു അന്തേവാസിയെക്കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക