കൊല്ലം: അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറങ്ങിക്കിടക്കുകയാണവൾ, ദേവനന്ദ. കിലുക്കാംപെട്ടി പോലെ കളിച്ചു നടന്ന പൊന്നുവിനെക്കുറിച്ചുള്ള ഓർമകളിൽ കണ്ണീർവറ്റി കുടവട്ടൂരിലെ നന്ദനമെന്ന വീട്. ആ വീടു മുഴുവൻ ദേവനന്ദയെക്കുറിച്ചുള്ള ഓർമകൾ… ചുമരുകളിലൊക്കെയും അവൾ എഴുതി പഠിച്ച അക്ഷരങ്ങളുണ്ട്, കുത്തി വരച്ചു കളിച്ച പടങ്ങളുണ്ട്… അറിയാതെ കണ്ണുകൾ അതിലേക്കു എത്തുമ്പോൾ പ്രദീപിന്റെയും ധന്യയുടെയും ഉള്ളം നീറും, കണ്ണുകൾ നിറയും
27നു രാവിലെ മുറ്റത്തു തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ, അമ്മയുടെ കൺമുൻപിൽ നിന്നാണു ദേവനന്ദ മറഞ്ഞത്. അമ്മ ധന്യ ഓർത്തെടുക്കുന്നു ആ ദിവസം: ‘26നു പൊന്നുവിന്റെ സ്കൂളിൽ വാർഷികമായിരുന്നു. അതുകൊണ്ടു പിറ്റേദിവസം സ്കൂളിന് അവധിയും. തലേദിവസത്തെ ക്ഷീണം മൂലം അന്നവൾ കുറച്ചു കൂടുതൽ ഉറങ്ങി. മോൾക്കു സ്കൂളിൽ പോകണ്ടാത്തതിനാൽ ഞാനും താമസിച്ചാണ് എഴുന്നേറ്റത്. 9 മണി ആയപ്പോഴാണ് പൊന്നു എഴുന്നേറ്റത്.
എഴുന്നേറ്റയുടൻ 3 മാസം പ്രായമുള്ള അവളുടെ അനുജൻ കിടന്നുറങ്ങുന്ന മുറിയിലേക്കെത്തി. അവിടെ അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം കിടന്നു. ഇളയ കുഞ്ഞിനെ നോക്കാൻ പൊന്നുവിനെ ഏൽപിച്ചു ഞാൻ തുണിയലക്കുന്നതിനായി പുറത്തേക്കിറങ്ങുമ്പോൾ ഏതാണ്ട് 10 മണി ആയിട്ടുണ്ടാകും. വീടു മുഴുവൻ അടച്ചിട്ടാൽ അകത്തിരിക്കാൻ മോൾക്കു പേടിയാണ്. അതുകൊണ്ടു സ്വീകരണ മുറിയിലെ ജനാലകൾ തുറന്നിട്ടിട്ടാണു ഞാൻ പോയത്.
വാതിൽ ചേർത്തടച്ചിരുന്നെങ്കിലും പൂട്ടുകയോ കുറ്റിയിടുകയോ ചെയ്തിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്റെ അടുക്കലേക്കു വന്നു. പല്ലു തേച്ചില്ലെന്നും വായ നന്നായി കഴുകിയെന്നും ചായ കുടിച്ചോട്ടെ എന്നുമൊക്കെ ചോദിച്ച്. അടുക്കളയിൽ പോയി അവൾ ചായ കുടിച്ചു. പിന്നീടു വീണ്ടും വന്നു. വീടിനകത്തു കയറിയിരിക്ക്, മോൻ അകത്ത് ഒറ്റയ്ക്കല്ലേ എന്നു പറഞ്ഞാണു അവളെ ഞാൻ വിട്ടത്.
പിന്നീട് അലക്കിയ തുണികൾ വിരിക്കുന്നതിനായി വീടിന്റെ മുൻഭാഗത്ത് എത്തിയപ്പോൾ വാതിൽ പാതി തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി നോക്കിയപ്പോഴാണു മോളെ കാണാനില്ലെന്ന് അറിയുന്നത്…’ കാണാതായ മകൾക്കായി തിരച്ചിൽ നടത്തുന്ന വിവരമറിഞ്ഞാണു ദേവനന്ദയുടെ അച്ഛൻ പ്രദീപ് നാട്ടിലെത്തിയത്.
ഈ വർഷം സ്കൂളിൽ നിന്നു തിരുവനന്തപുരത്തേക്കു ടൂർ പോയപ്പോൾ തനിക്കും പോകണമെന്നു ദേവനന്ദ അച്ഛനോട് ആഗ്രഹം പറഞ്ഞിരുന്നു. അച്ഛൻ നാട്ടിൽ വരുമ്പോൾ മോളെ ടൂർ കൊണ്ടുപോകാം എന്നൊരു ഉറപ്പായിരുന്നു പ്രദീപ് അന്നവൾക്കു നൽകിയത്. ഈ വർഷത്തെ അവധിക്ക് അച്ഛൻ എന്തായാലും വരണമെന്ന് അവൾ വാശി പിടിക്കാൻ കാരണം അതായിരുന്നു.
കാണാതായ മകൾ വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ അവളുടെ കൺമുൻപിൽ താനുണ്ടാകണം, പൊന്നുവിനെ ചേർത്തുപിടിച്ചു നിറയെ ഉമ്മകൾ നൽകണം, പിന്നെ അവളുടെ ആഗ്രഹം പോലെ ആ യാത്രയും… നാട്ടിലേക്കു തിരിക്കുമ്പോഴും പ്രദീപ് പ്രതീക്ഷിച്ചിരുന്നത് ഇതൊക്കെയായിരുന്നു. ഒരു ദിവസം കൊണ്ട്, ജീവിതം മുഴുവൻ മാറി മറിഞ്ഞ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിനിയും തോർന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക