കൊല്ലം : കുണ്ടറ നാന്തിരിയ്ക്കല്‍ സ്വദേശിനി ഷീല മരിച്ചതെങ്ങനെയെന്നറിയാന് മാതാവ് നല്കിയ പരാതിയെ തുടര്‍ന്ന് ആറ് മാസം മുന്‍പ് അടക്കം ചെയ്ത കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിട്ട് ഒന്നര മാസമായി. എന്നാല്‍, ഇതിന്റെ പരിശോധനാ ഫലം ഇതുവരെയും പുറത്തു വന്നിട്ടില്ല. ദുരൂഹ മരണങ്ങളുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ അന്നോ അടുത്ത ദിവസങ്ങളിലോ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ ഇതും ഉണ്ടായിട്ടില്ല.
തീര്‍ത്തും സാധാരണ കുടുംബമായ ഷീബാഭവനത്തില്‍ ആന്‍ഡ്രൂസിന്റെയും സ്റ്റാന്‍സിയുടെയും നാല് മക്കളില്‍ മൂത്തയാളാണ് മരിച്ച ഷീല. അയല്‍വാസിയായ സിംസണുമായി ഷീല അടുപ്പത്തിലാവുകയും പിന്നീട് പതിനാറാം വയസില്‍ ഒന്നിച്ച് ജീവിതം തുടങ്ങിയതുമാണ്. ഇറച്ചിവെട്ട് തൊഴിലായി സ്വീകരിച്ച സിംസണ്‍ സാമ്ബത്തികമായി വളര്‍ന്നതോടെ അവര്‍ നാന്തിരിയ്ക്കലില്തന്നെ പുതിയ വീട് നിര്‍മ്മിച്ച് അവിടേക്ക് താമസം മാറി. എന്നാല്‍, മിക്കപ്പോഴും ഷീലയും സിംസണും തമ്മില്‍ വഴക്കായിരുന്നെന്നാണ് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞത്.
ഇതിനിടെ 2019 ജൂലായ് 29 നാണ് ഷീലയെ അവശനിലയില്‍ കണ്ടെത്തിയത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ബന്ധുക്കളെത്തിയപ്പോള്‍ ഷീലയുടെ ചെവിയിലും മൂക്കിലും നിന്ന് രക്തം വന്നത് ശ്രദ്ധയില്‍ പെട്ടു. ആദ്യ കാഴ്ചയില്‍ത്തന്നെ സംശയങ്ങള്‍ക്കിടയാക്കി. പൊലീസിനോട് സംശയം പറഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ജൂലായ് 31ന് നാന്തിരിക്കല്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തു.
പിന്നിട് അടുത്തിടെ റൂറല്‍ എസ്.പി ഹരിശങ്കറിന് ഷീന തന്റെ സംശയങ്ങള്‍ നിരത്തി പരാതി നല്‍കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണഅ അന്വേഷണം തുടങ്ങിയത്. ഇതോടെ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങുമെന്ന് എല്ലാവരും കരുതി. നിരവധി ആളുകളുടെ മൊഴി രേഖപ്പെടുത്തിയ സംഘം പൊലീസ്, തഹസില്‍ദാര്‍, ഫോറന്‍സിക് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 17ന് മൃതദേഹം പുറത്തെടുത്ത് അവിടെവച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തി.
എന്നാല്‍ ഷീലയുടെ പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ ഇനിയും ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കാതെ മരണകാരണം വ്യക്തമാകില്ലെന്നും റിപ്പോര്‍ട്ട് വന്നാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നുമാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന് പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക