ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശോധന വിപുലമാക്കി. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിട്ടും പരിശോധനയ്ക്ക് വിധേയരാകാത്ത ആളുകള്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ. രാജു കെ.എബ്രഹാം പറഞ്ഞു.
ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാത്തവരുമായ അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറിയെന്നും എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പുമന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ ഞായാറാഴ്ച ഉച്ചയ്ക്കു ശേഷം കളക്ടറേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. ഉന്നതോദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും എം.എല്‍.എ.മാരും യോഗത്തില്‍ പങ്കെടുത്തു.
ആളുകള്‍ കൂടുന്ന പ്രധാനപ്പെട്ട യോഗങ്ങള്‍ ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളും. മാസ്കുകളുടെ ലഭ്യതക്കുറവുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായും എം.എല്‍.എ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക