രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 600 ആയി. രോഗം ബാധിച്ച് 11 പേരാണ് ആകെ മരിച്ചത്. മിസോറമിൽ ആദ്യ കേസ് ഇന്ന് റിപ്പോർട്ട് ചെയ്തു. കോവിഡ് 19 മരണം ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.
മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 116ആയി. ജമ്മു കശ്മീര്, മഹാരാഷ്ട്ര, ബീഹാർ, തെലുങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജമ്മു കശ്മീരിലും മുംബൈയിലും നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വടക്ക് കിഴക്കൻ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു.
മിസോറാമിൽ ഒരു പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നെതർലൻഡ്സിൽ നിന്ന് തിരിച്ചെത്തിയതാണ്. ഉത്തർപ്രദേശിലെ പിലിബി ത്തിൽ വിദേശത്ത് യാത്രകൾ നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി നേരിട്ട് ഇടപഴകുകയോ ചെയ്യാത്ത 33 വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഇത് സമ്പർക്ക വ്യാപനമാണെന്ന് ലഖ്നൗ കിങ് ജോർജ് മെഡിക്കൽ സർവകലാശാല അറിയിച്ചു.
ബീഹാറിൽ കോവിഡ് സ്ഥിരീകരിച്ച ആൾ നളന്ദ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നാണ് 29 വയസ്സുള്ള ഇയാൾ പട്നയിൽ എത്തിയത്. ഇയാളുടെ യാത്രകൾ പരിശോധിച്ച് വരികയാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കമൽനാഥ് രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിലും തുടർന്ന് നടന്ന പരിപാടികളിലും പങ്കെടുത്ത മാധ്യമപ്രവർത്തകരും ആളുകളും സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക