ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നു.
മുപ്പതു ശതമാനത്തിന്റെ വർദ്ധനയുണ്ടായതായാണ് കണക്ക്. ഈ പശ്ചാത്തലത്തിൽ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ എച്ച്.ഡി, അൾട്രാ എച്ച്.ഡി ട്രാൻസ്മിഷൻ നിറുത്തിവച്ചു.
എച്ച്.ഡി, അൾട്രാ എച്ച്.ഡി ട്രാൻസ്മിഷൻ നിറുത്തുകയാണെന്ന് സോണി, ഗൂഗിൾ, ഫേസ്ബുക്ക്, വിയാകോം 18, എം.എക്സ് പ്ലയർ, ഹോട്ട് സ്റ്റാർ, സീ, ടിക് ടോക്ക്, നെറ്റ് ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്റർനെറ്റ് ഉപയോഗം ഇനിയും ഉയരുകയും അതുവഴി അവശ്യ സേവനങ്ങൾ തടസപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി.
രാജ്യം മുഴുവനുമുള്ള ലോക്ക്ഡൗൺ ഇന്നലെ അർദ്ധരാത്രി പ്രാബല്യത്തിൽ വരുന്നതിനു മുമ്പു തന്നെ ഒട്ടുമിക്ക സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു.
ഒട്ടേറെ മേഖലഖകളിലുള്ളവർ വീട്ടിലിരുന്ന് ഇന്റർനെറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. ഇതിനു പുറമേ വിനോദത്തിനായി ആളുകൾ കൂടുതലായി ഇന്റർനെറ്റിനെ ആശ്രയിക്കുക കൂടി ചെയ്തതോടെ ഉപയോഗം കുതിച്ചുയർന്നു.
രാജ്യത്തിന്റെ വിശാല താത്പര്യവും ഉപയോക്താക്കളുടെ താത്പര്യവും പരിഗണിച്ചാണ് എച്ച്.ഡി, അൾട്രാ എച്ച്.ഡി സേവനങ്ങൾ നിറുത്തിവയ്ക്കുന്നതെന്ന് കമ്പനികൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ ഉത്തരവാദിത്വത്തോടെ ഡേറ്റ ഉപയോഗിക്കാൻ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക