ഹരിപ്പാട്: അച്ഛനെ ആശുപത്രിയിലെത്തിക്കണം. നടന്നായാലും വീട്ടിലെത്തിയേ തീരൂ. സഹായത്തിനായി പലരെയും വിളിച്ചു. ഒടുവില്‍ കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരുണ്‍രാജ് സഹായിച്ചു. അങ്ങനെ തൃശ്ശൂരില്‍നിന്ന് കൊല്ലം ചവറയിലെ വീട്ടിലേക്കുള്ള അഞ്ചര മണിക്കൂര്‍നീണ്ട യാത്രയില്‍ മാറിക്കയറിയത് അഞ്ച് കാറുകള്‍.
ഖദറിട്ട ചെറുപ്പക്കാര്‍, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍, അവരാണ് സഹോദരിയെപ്പോലെ സംരക്ഷിച്ച് വീട്ടിലെത്തിച്ചത്- ലോക്ക് ഡൗണ്‍ കാലത്തെ അസാധാരണമായ യാത്രയെപ്പറ്റി ജേര്‍ണലിസം വിദ്യാര്‍ഥിനി ചവറ നല്ലേത്ത് മുക്ക് ബിന്ദുഭവനം കാര്‍ത്തികാ പ്രകാശ് അദ്ഭുതത്തോടെയാണ് പറഞ്ഞത്.
അലക്കിത്തേച്ച ഖദറിനോട് എന്നും ഒരു അകല്‍ച്ചയായിരുന്നെന്നും എന്നാല്‍, ഇന്ന് അവരോട് ബഹുമാനമാണെന്നും ഈ യാത്രയെപ്പറ്റി കാര്‍ത്തിക ഫെയ്സ് ബുക്കില്‍ കുറിച്ചു. എന്നും ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നിട്ടുള്ള കാര്‍ത്തികയുടെ തുറന്നുപറച്ചില്‍ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
തൃശ്ശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്ടിലെ ബി.എ. ജേര്‍ണലിസം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക. ലോക്ക് ഡൗണിന് പിന്നാലെ ഹോസ്റ്റലില്‍നിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറ്റി. വിമുക്തഭടനായ അച്ഛന് ജയപ്രകാശ് കരള്‍രോഗത്തിന് ചികിത്സയിലാണ്.
കഴിഞ്ഞദിവസം സ്ഥിതി വഷളായി. അടിയന്തരമായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കണം. അമ്മ ബിന്ദു അച്ഛനുമായി പോകാന്‍ ഒരുങ്ങി. പക്ഷേ, വീട്ടില്‍ കാര്‍ത്തികയുടെ ഇളയ സഹോദരി ഒന്‍പതാം ക്ലാസുകാരി ഗൗരി തനിച്ചാകും. ആശുപത്രിയിലേക്ക് അവളെയും കൂട്ടാമെന്ന് കരുതിയെങ്കിലും കൂടുതല്‍പേര്‍ ഒന്നിച്ചുള്ള യാത്ര ആരോഗ്യപ്രവര്‍ത്തകര്‍ വിലക്കി. ഇതോടെയാണ് എങ്ങനെയും വീട്ടിലെത്താന്‍ കാര്‍ത്തിക തീര്‍ച്ചപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജനീഷ് ഇടപെട്ട് പ്രവീണ്‍ എന്ന പ്രവര്‍ത്തകനെ കാര്‍ത്തികയുടെ താമസസ്ഥലത്തേക്കയച്ചു. പ്രവീണിനൊപ്പം കാറില്‍ ആലുവയിലിറങ്ങി. അവിടെനിന്ന് എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഹസീന് ഖാലിദ് കാര്‍ത്തികയെ വൈറ്റിലയിലെത്തിച്ചു. ഗംഗാ ശങ്കറെന്ന പ്രവര്ത്തകന് വൈറ്റിലയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ചേര്‍ത്തലയിലിറങ്ങി.
തുടര്‍ന്ന് രൂപേഷ്, വിമല്‍ എന്നിവര്‍ചേര്‍ന്ന് ഹരിപ്പാടിനടുത്ത് തോട്ടപ്പള്ളിയില്‍ കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലും പ്രവര്‍ത്തകനായ മിഥുനും പിന്നീട് കൊല്ലത്തെ വീട്ടിലെത്തിച്ചു.
കാര്‍ത്തിക വീട്ടിലെത്തിയതിന് പിന്നാലെ അമ്മ ബിന്ദു അച്ഛനുമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയി. കാര്‍ത്തിക രണ്ടാഴ്ച വീട്ടിലിരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക