മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരന് സഫുവാന്റെ (41)കണ്ണീരണിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സക്കിടെ സൗദി റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ മരിച്ച പെരുവള്ളൂര്‍ പറമ്ബില്പീടികയിലെ താമസകാരനായ ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാന്റെ ശബ്ദ സന്ദേശമാണ് ഏവരുടേയും കണ്ണീരണിയിക്കുന്നത്.
മരിക്കുന്നതിന് മുമ്ബ് സുഹൃത്തിനയച്ച ശബ്ദ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കറങ്ങുന്നത്. സന്ദേശത്തില്‍ പറയുന്നതിങ്ങനെയാണ്…പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയില്‍ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച്ചത്തെ മരുന്ന് കുടിച്ചു. ശിഫ അല്‍ ജസീറയില്‍ കാണിച്ച് എക്സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല…രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല… എന്നു പറയുന്ന സന്ദേശമാണ് പ്രചരിക്കുന്നത്.
കൊറോണ രോഗ ലക്ഷണങ്ങളുമായി അഞ്ചു ദിവസം മുന്‍പ് റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സഫുവാനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്ബില്പീടികയില് താമസകാരനായ തിരൂരങ്ങാടി, ചെമ്മാട് സ്വദേശി പരേതരായ കെ.എന്‍.പി മുഹമ്മദിന്റെ മകന് നടമ്മല്‍ പുതിയകത്ത് സഫ്വാന് (41) ആണ് ശനിയാഴ്ച രാത്രി 9. 30 മരണപ്പെട്ടത്. പനിയും തൊണ്ടവേദനയുമായി സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിയ സഫ്വാന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് നാട്ടില്‍ നിന്നും സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയത്. ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതായി അറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ച് ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സഫ്വാന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സഫ്വാന്.
ഭാര്യ: പാണഞ്ചേരി ഖമറുന്നീസ. മാതാവ് : ഫാത്തിമ. സഹോദരങ്ങള്‍ : സഫ്വാന്, അനീസ്, ഷംസുദ്ദീന്, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന് (ദുബായ്), ലുഖ്മാന് (ഖുന്‍ഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ. അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെമുതല്‍ 1,728 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,522 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 126 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 121 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 16,375 പേര് വീടുകളിലും 21 പേര് കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
കോവിഡ് 19 ബാധിച്ച് ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്ന 11 പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒരാള്‍ക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. ജില്ലയില്‍ ഇതുവരെ 656 പേര്‍ക്ക് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 140 പേരുടെ സാമ്ബിള്‍ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 6,473 കുടുംബങ്ങളെ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക