ദുബായ്: സ്വന്തം മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ് ബുക്കിലൂടെ തത്സമയം കാണേണ്ടി വന്ന ഇൗ കുടുംബത്തിന്റെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല. ഇനിയത് എന്നാണ് തോരുക എന്നുമറിയില്ല. ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ (16) മാതാപിതാക്കളാണ് മകന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാതെ ഫെയ്സ് ബുക്കിലൂടെ കാണേണ്ടിവന്ന ഹതഭാഗ്യർ.
ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ,ജൂലിയൻ തുടങ്ങിയവർ കോവിഡ് കാരണം വിമാന സർവീസില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ മുഹൈസിനയിലെ വീട്ടിൽ കണ്ണീരോടെ സംസ്കാര ചടങ്ങുകൾ കാണുകയായിരുന്നു. ഷാർജ സെന്റ് മേരീസ് സുനേറോ പാത്രിയാർക്കൽ ദേവാലയത്തിൽ നിന്ന് വൈദികൻ എത്തി ശുശ്രൂഷകൾ നടത്തി എന്ന ആശ്വാസം മാത്രമാണ് ഇവർക്കുള്ളത്. അർബുദം ബാധിച്ച ജ്യുവൽ അമേരിക്കൻ ആശുപത്രിയിലാണ് മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ടായിരുന്നു. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത്. ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചുവർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോൾ വലതുകാലിൽ വീണ്ടും കാൻസർ പിടിപെടുകയായിരുന്നു.
17തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക