ക്രിക്കറ്റ് മൈതാനത്ത് അപൂർവമായേ മിസ്റ്റർ കൂൾ എന്നറിയപ്പെടുന്ന മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ നിയന്ത്രണം കിട്ടിട്ടുള്ളൂ. അതിലൊന്നിൽ ഇരയാവേണ്ടി വന്നത് യുവ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും. 2017 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ടി 20 മത്സരത്തിൽ ധോണി നിയന്ത്രണം വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കുൽദീപ് യാദവ്. ഒരു ചാറ്റ് ഷോയില്‍ ആയിരുന്നു കുൽദീപിന്റെ വെളിപ്പെടുത്തൽ.
ഇൻഡോറിൽ വെച്ചായിരുന്നു മത്സരം. ഇന്‍ഡോറിലെ ബൗണ്ടറി മറ്റു ഗ്രൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതായിരുന്നു. ഞാന്‍ ബൗള്‍ ചെയ്യുമ്പോൾ കുശാല്‍ പെരേരയായിരുന്നു അന്ന് സ്ട്രൈക്ക് നേരിട്ടത്. കവറിലൂടെ കുശാല്‍ ബൗണ്ടറി നേടി. ഫീല്‍ഡിങില്‍ മാറ്റം വരുത്താന്‍ വിക്കറ്റിനു പിറകില്‍ നിന്നും ധോണി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ കേട്ടില്ലെന്നു നടിച്ചു. തൊട്ടടുത്ത പന്തിലും കുശാല്‍ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കണ്ടെത്തി. ഇതോടെയാണ് ധോണിയുടെ സകല നിയന്ത്രണങ്ങളും വിട്ടത്. കുൽദീപ് ഓർക്കുന്നു.
കുപിതനായി തന്റെ അടുത്തേക്ക് വന്ന് ധോണി ശകാരിക്കുകയായിരുന്നു. ഞാനെന്താ വിഡ്ഢിയാണോ? 300 ല്‍ കൂടുതല്‍ ഏകദിന മല്‍സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഞാൻ പറയുന്നത് തനിക്ക് കേട്ടുകൂടേ? അന്ന് ദേഷ്യത്തിൽ ധോണി തന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്ന് കുൽദീപ് പറയുന്നു.
അന്ന് ധോണിയുടെ ഈ രോഷം കണ്ടപ്പോള്‍ ശരിക്കും പേടിച്ചുപോയി. മല്‍സരശേഷം ടീം ബസ്സില്‍ യാത്ര ചെയ്യവെ താന്‍ ധോണിയുടെ അരികിലേക്കു പോയി സംസാരിച്ചു.
മുമ്പ് എപ്പോഴെങ്കിലും ഇതുപോലെ ക്ഷുഭിതനായിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തോടു ചോദിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് തനിക്കു ദേഷ്യം വന്നതെന്നായിരുന്നു ധോണിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക